‘മതസൗഹാർദത്തിന്റെ സന്ദേശം നൽകുന്ന ഉത്സവമാണ് നെഹ്‌റു ട്രോഫി വള്ളം കളി’; പി എ മുഹമ്മദ് റിയാസ്


നെഹ്‌റു ട്രോഫി വള്ളം കളിയുടെ സംഘാടനത്തെ പ്രശംസിച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മത സൗഹാർദത്തിന്റെ സന്ദേശം നൽകുന്ന ഉത്സവമെന്ന് പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. നെഹ്‌റു ട്രോഫി വള്ളം കളിയുടെ കവറേജിനെ മന്ത്രി അഭിനന്ദിച്ചു. ട്വന്റിഫോറിന്റെ ഇടപെടൽ മാതൃകാപരമെന്ന് മന്ത്രി പറഞ്ഞു.
9 വിഭാഗങ്ങളിലായി 72 കളിവള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. 1952ൽ കേരളത്തിലെത്തിയ ജവഹർലാൽ നെഹ്‌റുവിനെ സ്വീകരിക്കാൻ കുട്ടനാട്ടിൽ നടത്തിയ വള്ളംകളിയാണ് പിന്നീട് നെഹ്‌റു ട്രോഫി എന്ന നിലയിൽ മാറി വന്നത്. കൊവിഡ് കാലത്ത് കുറച്ച് പ്രയാസം സൃഷ്‌ടിച്ചുവെങ്കിലും അതെല്ലാം ഇപ്പോൾ മാറിയെന്നും മന്ത്രി പറഞ്ഞു.
എല്ലാം വർഷവും ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച്ചയാണ് വള്ളംകളി നടക്കുന്നത്. വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് വള്ളം കളി. മതസാഹോദര്യത്തിന്റെ സന്ദേശം കൂടി നെഹ്‌റു ട്രോഫി വള്ളം കളി പകർന്ന് നൽകുന്നു. 2022 ൽ റെക്കോർഡ് ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. എന്നാൽ 2023ൽ അത് മറികടക്കും.
ആളുകൾ കേരളത്തിൽ വരാൻ കാരണം ഇവിടുത്തെ ആഘോഷങ്ങളും ഒത്തുക്കൂടലുകളുമാണ്. കേരളത്തിലെ മത സൗഹാർദ്ദം, മത നിരപേക്ഷ മനസാണ്. ഏറ്റവും അധികം ആളുകൾ വരാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് കേരളം.നെഹ്‌റു ട്രോഫി വള്ളം കളിയിൽ ട്വന്റിഫോറിന്റെ ഇടപെടൽ മാതൃകാപരമാണ്. എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.