“കോടതി ഉത്തരവ് വരുമ്പോൾ വ്യക്തിതാൽപ്പര്യങ്ങൾക്ക് എന്ത് പ്രസക്തി? ” ശബരിമലയിൽ സർക്കാർ തെറ്റ് തിരുത്തിയെന്ന് കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ തെറ്റ് തിരുത്തിയെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നിലപാട് മാറ്റമല്ല. മുൻപും ഇടതുപക്ഷം തെറ്റ് തിരുത്തിയിട്ടുണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. താൻ വ്യക്തിപരമായി സ്ത്രീ പ്രവേശനത്തോട് യോജിച്ചിരുന്നില്ല. പക്ഷേ കോടതി ഉത്തരവ് വരുമ്പോൾ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് എന്ത് പ്രസക്തിയെന്നും മന്ത്രി ചോദിച്ചു.
അതേ സമയം എൻഎസ്എസ് നേതൃത്വത്തെ എതിർക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ജി. സുകുമാരൻ നായർ ജീവിച്ചിരിക്കുന്ന കാലമത്രയും കൂടെ നിൽക്കുമെന്ന് അച്ഛന് കൊടുത്ത വാക്ക്. അച്ഛൻ മരിക്കുന്നതിന് മുമ്പ് ചില ഉപദേശങ്ങൾ തന്നിട്ടുണ്ട്. എൻഎസ്എസിനെ എതിർക്കരുതെന്നതും ഉപദേശങ്ങളിൽ ഉൾപ്പെടുന്നു. അത് പാലിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
പത്തനാപുരത്തെ നായർ സമുദായം വോട്ടിട്ടാണ് തന്നെ എൻഎസ്എസ് വൈസ് പ്രസിഡന്റാക്കിയത്. ഏറ്റവും കൂടുതൽ വോട്ട് കിട്ടി ജയിച്ചയാളാണ്. ജനാധിപത്യ വ്യവസ്ഥയിലാണ് തന്നെ തെരഞ്ഞെടുത്തത്. നായൻമാരുടെ മാത്രം ആളല്ല, പൊതു പ്രവർത്തകനാണ്. താൻ ഏകാധിപതിയെന്ന് പത്തനാപുരത്തെ ജനങ്ങൾ പറയില്ല. തന്നെ നിയന്ത്രിക്കാനും വിമർശിക്കാനും എല്ലാ സമുദായത്തിനും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.













































































