ഗ്യാസ് ക്ഷാമം: 45 ദിവസത്തെ നിയന്ത്രണം നീക്കണമെന്നും ഇടുക്കിയിലെ ദുരിതം പരിഹരിക്കണമെന്നും അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും പട്ടിണിയിലാക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഗ്രാമീണ-മലയോര മേഖലകളിൽ സിലിണ്ടർ ബുക്കിംഗുകൾക്കിടയിൽ ഏർപ്പെടുത്തിയ 45 ദിവസത്തെ നിർബന്ധിത ഇടവേള ഹൈറേഞ്ച് നിവാസികൾക്ക് താങ്ങാനാവില്ലെന്ന് അദ്ദേഹം കേന്ദ്ര പെട്രോളിയം മന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
ഇടുക്കി ജില്ലയിലെ മലയോര മേഖലകൾക്കൊപ്പം മണ്ഡലത്തിന്റെ ഭാഗമായ മുവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളിലും പ്രതിസന്ധി അതിരൂക്ഷമാണ്. വിറകിന് നിയന്ത്രണമുള്ള ഈ പ്രദേശങ്ങളിൽ 45 ദിവസം ഒരു സിലിണ്ടർ കൊണ്ട് കുടുംബം പോറ്റുക അസാധ്യമാണ്. വാണിജ്യ സിലിണ്ടറുകൾക്ക് 80 ശതമാനം നിയന്ത്രണം ഏർപ്പെടുത്തിയത് ഹോട്ടലുകളും ബേക്കറികളും അടച്ചുപൂട്ടാൻ ഇടയാക്കി. ഇടുക്കിയെ പ്രത്യേക മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി 45 ദിവസത്തെ നിയന്ത്രണം 25 ദിവസമായി കുറയ്ക്കണമെന്നും വാണിജ്യ വിതരണം പുനഃസ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.













































































