പ്രധാന വാര്‍ത്തകള്‍
രണ്ട് മാസത്തിനിടെ ഞാലിപ്പൂവന്റെ വിലയിൽ 20 രൂപയിലധികം വർധന
രണ്ട് മാസത്തിനിടെ ഞാലിപ്പൂവന്റെ വില 20 രൂപയിലധികം വർധിച്ചു. ഏപ്രിലിൽ ഞാലിപ്പൂവന് പഴത്തിന് മൊത്തവില 35 രൂപയും ചില്ലറ വിൽപ്പന വില 50 വരെയുമായിരുന്നു. ഇപ്പോൾ ഇത് യഥാക്രമം 55, 70 രൂപയായി ഉയർന്നു.
കനത്ത മഴയെ തുടർന്ന് ഉൽപ്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചില സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഞാലിപ്പൂവന്റെ വില കിലോയ്ക്ക് 100 രൂപ വരെയാണ്. കേരളത്തിൽ ഞാലിപ്പൂവന്റെ ഉൽപാദനം കുറവായതിനാൽ സംസ്ഥാനത്ത് വില്പനയ്ക്കെത്തുന്നതില്‍ കൂടുതൽ മറുനാടന്‍ ആണ്.
പൂവൻ പഴത്തിന്റെ വിലയും 50-58 രൂപയായി ഉയർന്നു. പാളയൻ തോടൻ മറുനാടന്‍ ഏപ്രിലിൽ 18 രൂപയായിരുന്നത് ഇപ്പോൾ 34 രൂപ വരെയായി. റോബസ്റ്റയുടെ വിലയും 26 രൂപയിൽ നിന്ന് 34 രൂപയായി ഉയർന്നു. കണ്ണൻ പഴം സ്വദേശിക്ക് 30-35 രൂപയും കദളി പഴത്തിന് 40 രൂപയുമായി വർധിച്ചിട്ടുണ്ട്.







































































































































