പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ ചെറുതോണി; ഓര്‍മകള്‍ ഇനി മറക്കാം: ദേശീയപാത പാലം ഉദ്ഘാടനം 12 ന്
ഇടുക്കി: പ്രളയത്തിന്‍റെ ഭീകരതയില്‍ ഒറ്റപ്പെട്ടുപോയ ഓര്‍മകള്‍ ഇനി ചെറുതോണിക്ക് മറക്കാം. ജില്ലാ ഹൃദയമായ ചെറുതോണിയില്‍ പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിലേയ്ക്ക്. ചെറുതോണി പാലത്തിന്‍റെയും മൂന്നാര്‍ ബോഡിമെട്ട് റോഡിന്‍റെയും ഉദ്ഘാടനം ഒക്ടോബര്‍ 12 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്പോട്സ് സെന്‍റര്‍ ഗ്രൗണ്ടില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വ്വഹിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
അന്നേ ദിവസം പ്രത്യേക വിമാനത്തില്‍ എത്തിച്ചേരുന്ന കേന്ദ്രമന്ത്രി രാവിലെ 11 മണിക്ക് കാസര്‍ഗോട് നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പദ്ധതി സമര്‍പ്പണത്തിനും ശേഷം പ്രത്യേക ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തിച്ചേരും. ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗത – വ്യോമയാന സഹമന്ത്രി ജന: ഡോ. വികെ സിങ്ങ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്നും എംപി അറിയിച്ചു. ചടങ്ങിന്‍റെ ആവശ്യമായ എല്ലാ ക്രമീകരണങ്ങള്‍ക്കുമായി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് ചുമതല നല്‍കി ഉത്തരവായിട്ടുണ്ട്.
എൻഎച്ച് 185 അടിമാലി – കുമളി ദേശീയപാതയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍മ്മാണ പ്രവര്‍ത്തനമാണ് ചെറുതോണി പാലം. 2018 ലെ പ്രളയത്തില്‍ ഇടുക്കി ഡാം തുറന്നുവിട്ടപ്പോള്‍ ചെറുതോണി ഒറ്റപ്പെട്ടുപോയ പശ്ചാത്തലത്തിലാണ് ചെറുതോണി പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം ഒരാവശ്യമായി വന്നത്. തുടര്‍ന്ന്, കേന്ദ്ര ഉപരിതല – ഗതാഗത മന്ത്രാലയത്തിന് മുൻപാകെ സമര്‍പ്പിക്കപ്പെട്ട പ്രൊപ്പോസലില്‍ എസ്റ്റിമേറ്റ് തുക കൂടിയതിനെ തുടര്‍ന്ന് തള്ളുകയും നിര്‍മ്മാണം ആരംഭിക്കാൻ കഴിയാതെ വരികയും ചെയ്തു. പിന്നീട് 2019ല്‍ ഡീൻ കുര്യാക്കോസ് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും 2020 മാര്‍ച്ച് മാസത്തില്‍ 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
ശേഷം ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് സാങ്കേതിക അനുമതിയും ലഭ്യമാക്കിയതെന്ന് എംപി പറഞ്ഞു. 2020 ഒക്ടോബര്‍ മാസം ഒന്നാം തീയതിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ഓണ്‍ലൈനായി പാലത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. സമയബന്ധിതമായി മൂന്നുവര്‍ഷം കൊണ്ട് തന്നെ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ സാധിച്ചെന്നുള്ളത് അഭിമാനകരമായ നേട്ടമാണെന്ന് എംപി പറഞ്ഞു.







































































































































