ബ്രഹ്മപുരം വിഷപ്പുക; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം വിഷപ്പുക പടരുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒന്നുമുതല്‍ ഒമ്പത് വരെയുള്ള കുട്ടികളുടെ പരീക്ഷയുടെ കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കും. ജില്ലാ കളക്ടർ, കോർപറേഷൻ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകി. ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല, പക്ഷേ പുകയുടെ അളവും ദൈർഘ്യവും നമുക്ക് എത്രത്തോളം കുറയ്ക്കാൻ കഴിയുമോ അത്രത്തോളം ഭാവി സുരക്ഷിതമായിരിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
വിഷപ്പുകയ്ക്ക് ശമനമില്ലാത്തതിനാൽ നിരവധി കുടുംബങ്ങൾ പ്രദേശത്ത് നിന്ന് മാറിത്താമസിച്ചു. പലരും ബന്ധുവീടുകളിലും ഹോട്ടലുകളിലും അഭയം തേടി. മാലിന്യ പ്ലാന്‍റിന് സമീപമുള്ള ഫ്ളാറ്റുകളിലെ കുട്ടികളും പ്രായമായവരും നിരവധി ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്.













































































