ഭാരത് ഗ്യാസ് സിലിണ്ടർ വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി കത്തയച്ചു.
നിലവിൽ ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഒരു സിലിണ്ടർ ലഭിച്ചതിനു ശേഷം അടുത്ത സിലിണ്ടർ അനുവദിക്കുന്നതിന് 45 ദിവസത്തെ കർശനമായ നിയന്ത്രണമാണ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരായ കുടുംബങ്ങളിൽ 14.2 കിലോഗ്രാമിന്റെ ഒരു ഗാർഹിക സിലിണ്ടർ പരമാവധി 28 ദിവസത്തിനപ്പുറം തികയാറില്ല. ഇത്തരമൊരു സാഹചര്യത്തിൽ, കമ്പനിയുടെ ഈ ദീർഘകാലത്തെ വിതരണ ചക്രം കാരണം ഭൂരിഭാഗം കുടുംബങ്ങളും രണ്ടാഴ്ചയിലധികം സമയം പാചകവാതകം ഇല്ലാതെ കടുത്ത പ്രതിസന്ധിയിലാവുകയാണെന്ന് എം.പി ചൂണ്ടിക്കാട്ടി.
മറ്റ് പൊതുമേഖലാ എൽ.പി.ജി വിതരണ കമ്പനികളെല്ലാം തങ്ങളുടെ ഉപഭോക്താക്കൾക്ക് 28 ദിവസത്തെ കൃത്യമായ ഇടവേളകളിൽ റീഫിൽ സിലിണ്ടറുകൾ തടസ്സമില്ലാതെ എത്തിച്ചുനൽകുമ്പോഴാണ് ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് മാത്രം ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. ഒരേ പ്രദേശത്ത് രണ്ട് കമ്പനികൾ രണ്ട് തരത്തിൽ വിതരണം നടത്തുന്നത് ഉപഭോക്താക്കൾക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രാദേശിക ബോട്ട്ലിംഗ് പ്ലാന്റുകളിലെ വിതരണ തടസ്സങ്ങളും ഏജൻസികളിലെ ലോജിസ്റ്റിക്സ് പ്രശ്നങ്ങളും അടിയന്തരമായി അവലോകനം ചെയ്യണമെന്നും, ഭാരത് ഗ്യാസിന്റെ റീഫിൽ കാലാവധി മറ്റ് കമ്പനികൾക്ക് സമാനമായി 28 ദിവസമായി കുറയ്ക്കാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് മാനേജ്മെന്റിന് കർശന നിർദ്ദേശം നൽകണമെന്നും എം.പി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.







































































































































