പ്രധാന വാര്‍ത്തകള്‍
എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കമെന്ന് ഫോറന്‍സികിന്റെ പ്രാഥമിക നിഗമനം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ തീവ്രത കുറഞ്ഞ സ്ഫോടക വസ്തുവാണ് എറിഞ്ഞതെന്ന് ഫോറൻസിക് റിപ്പോർട്ട്. ഏറുപടക്കത്തിന്റെ സ്വഭാവമുള്ള വസ്തുവാണ് എറിഞ്ഞതെന്നാണ് ഫോറൻസിക് വിഭാഗത്തിന്‍റെ പ്രാഥമിക നിഗമനം.
സ്ഥലത്ത് നിന്ന് ശേഖരിച്ച രാസവസ്തുക്കളിൽ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലുമിനിയം പൗഡർ എന്നിവ കണ്ടെത്തി. തീവ്രത കുറഞ്ഞ സ്ഫോടകവസ്തുക്കളുടെ നിർമ്മാണത്തിന് മാത്രമാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഫോറൻസിക് വിദഗ്ധർ പറയുന്നു.
സ്ഫോടനത്തിൽ മെറ്റൽ ചിപ്പുകളോ കുപ്പികളോ ഉപയോഗിച്ചിട്ടില്ല. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ എക്സ്പ്ലോസീവ് വിഭാഗത്തിലാണ് സാമ്പിളുകളുടെ പ്രാഥമിക പരിശോധന നടത്തിയത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് സ്‌ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്ന ഒരു സാമഗ്രികളും കണ്ടെത്തിയിട്ടില്ല.