എലിപ്പനി രോഗനിര്‍ണത്തിന് 6 ലാബുകൾ


തിരുവനന്തപുരം : എലിപ്പനി വേഗത്തിൽ കണ്ടെത്താൻ സംസ്ഥാനത്തെ ആറ് ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും ഈ സൗകര്യം ലഭ്യമാണ്.
പത്തനംതിട്ട, എറണാകുളം പബ്ലിക് ഹെൽത്ത് ലാബുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ ഈ സൗകര്യം ഒരുക്കും. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉടൻ തന്നെ ഈ സംവിധാനം ഏർപ്പെടുത്തും. ലെപ്റ്റോസ്പൈറോസിസ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നേരത്തെയുള്ള രോഗനിർണയവും ചികിത്സയും ഉറപ്പാക്കുന്നതിനാണ് ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും പൊതുജനാരോഗ്യ ലാബുകളിലും എലിപ്പനി നിർണ്ണയിക്കുന്നതിനുള്ള ഐജിഎം എലൈസ പരിശോധന നടത്തുന്നുണ്ട്. വൈറസ് ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ച് ഏഴ് ദിവസത്തിന് ശേഷം മാത്രമേ ഈ പരിശോധനയ്ക്ക് എലിപ്പനി കണ്ടെത്താൻ കഴിയൂ. അതേസമയം, വൈറസ് ബാധിച്ച് മൂന്നോ നാലോ ദിവസത്തിനുള്ളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധനയിലൂടെ എലിപ്പനി കണ്ടെത്താൻ കഴിയും.