അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ: എട്ടു കേസുകളിൽ ധനസഹായം അനുവദിച്ചു

അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽപ്പെട്ടവർക്കായുള്ള ആശ്വാസപദ്ധതിയിൽ ഇടുക്കിയിൽ എട്ടു കേസുകളിൽ സഹായം അനുവദിച്ചു.
അജ്ഞാത വാഹനം ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാകുന്ന “കോമ്പൻസേഷൻ റ്റു വിക്റ്റിംമ്സ് ഓഫ് ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്സിഡൻ്റ്
സ്കീം 2022″ പദ്ധതി പ്രകാരമാണ് കേസുകൾ തീർപ്പാക്കിയത്. 2024 മെയ് 14നാണ് ജില്ലയിൽ പ്രത്യേക കമ്മറ്റി രൂപം കൊണ്ടത്. ഇടുക്കി ജില്ലയിൽ പദ്ധതിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിനായി 7 അംഗ ജില്ലാതല കമ്മറ്റിയാണുള്ളത്.
ഹിറ്റ് ആൻഡ് റൺ അപകടങ്ങളിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക്, പദ്ധതിയുടെ ഭാഗമായി
രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വരെയും സാമ്പത്തിക സഹായമായി നൽകുന്നു. അജ്ഞാത വാഹനം ഇടിച്ച് പ്രതിയെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമായി മാറുകയാണ്.
ജില്ലാ കളക്ടർ അധ്യക്ഷനായ കമ്മറ്റിയിൽ ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്), യുണൈറ്റഡ് ഇൻഡ്യാ ഇൻഷുറൻസ് കമ്പനി പ്രതിനിധി, എന്നിവരോടൊപ്പം സാമൂഹിക പ്രവർത്തകനായ അടിമാലി മാന്തറക്കൽ ഡോ.
ബിജു മാത്യുവും അംഗമാണ്. മെമ്പർ ആൻഡ് ക്ലെയിം എൻക്വയറി ഓഫീസർ എന്ന നിലയിൽ സബ് കളക്ടർ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.
അപേക്ഷകൾ ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ച് യോഗ്യത ഉറപ്പാക്കിയതിന് ശേഷം കമ്മിറ്റി അംഗീകാരം നൽകി നഷ്ടപരിഹാരം അനുവദിക്കുന്ന നടപടിക്രമമാണ് നിലവിലുള്ളത്.
ഹിറ്റ് ആൻഡ് റൺ അപകടങ്ങളിൽപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലോ ജില്ലാ കളക്ടറേറ്റിലോ ബന്ധപ്പെടാവുന്നതാണ്. ഇടുക്കിയിൽ ഇതു സംബന്ധിച്ച് ഇതുവരെ ലഭിച്ച പത്ത് അപേക്ഷകളിലും തീർപ്പു കൽപിച്ചിട്ടുണ്ട്. എട്ടു കേസുകളിൽ സാമ്പത്തിക സഹായം അനുവദിച്ചു. ഒരു അപേക്ഷ കാലാവധി കഴിഞ്ഞ് ലഭിച്ചതിനാൽ അനുവദിക്കാനായില്ല. ഒരു അപേക്ഷകന് മെഡിക്കൽക്ലെയിം സഹായം ലഭിച്ചതിനാൽ പദ്ധതിയിൽ നിന്നുള്ള സഹായത്തിന് അർഹത ലഭിച്ചില്ല. കഴിഞ്ഞ വർഷം മാത്രം ജില്ലയിൽ 18 ഇടങ്ങളിലാണ് അജ്ഞാത വാഹനം ഇടിച്ചുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ 2 വർഷത്തിനിടെ 10 അപേക്ഷകളാണ് കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്.
ദുരിതബാധിതർക്കു താങ്ങായി നിൽക്കുന്ന ഈ പദ്ധതി കൂടുതൽ പേർക്ക് പ്രയോജനപ്പെടാൻ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. കൂടാതെ അപകടത്തിൽ പെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ നിർത്താതെ ഓടിച്ചു പോകുന്ന സംഭവങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കും. ലൈസൻസില്ലാതെയും കുറ്റകരമായ രീതിയിലും വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ പരിശോധനയും നടപടികളും കർശനമാക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. കലക്ടറേറ്റിൽ നടന്ന കമ്മിറ്റിയിൽ ഡോ. ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ: എസ് സഞ്ജയ്, യുണൈറ്റഡ് ഇന്ത്യ സീനിയർ ബിസിനസ് മാനേജർ ജിജി പി. ഡാനിയൽ, മിഥുൻ സജീവ്, ഡോ. ബിജു മാത്യു, വി. വിഷ്ണു, എം.എസ് ഉണ്ണികൃഷ്ണൻ, റാണി സെബാസ്റ്റ്യൻ, അഭിഷേക് പി വർഗീസ്, നീതു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.













































































