ജില്ലയെ കടുവാ സങ്കേതം ആക്കി മാറ്റുന്നത് അനുവദിക്കില്ല യൂത്ത് ഫ്രണ്ട് (എം)

ഇടുക്കി ജില്ല ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ചില ജില്ലകളെ കടുവാ സങ്കേതം ആക്കി മാറ്റുന്നതിനുള്ള കേന്ദ്രസർക്കാർ തീരുമാനം അംഗീകരിക്കുവാൻ കഴിയില്ല എന്ന് യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡൻറ് ജോമോൻ പൊടിപാറ.
രാജ്യത്താകമാനം ഉള്ള 3826 കടുവകളിൽ 30 ശതമാനവും വനത്തിന് പുറത്താണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ആയിരത്തോളം വരുന്ന ഈ കടുവകളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി ജനവാസ മേഖലകളായ ഇടുക്കി പോലുള്ള ജില്ലകളിൽ ടൈഗേഴ്സ് ഔട്ട്സൈഡ് ടൈഗർ റിസർവ് എന്ന പദ്ധതി നടപ്പിലാക്കുവാനുള്ള കേന്ദ്രസർക്കാർ തീരുമാനം ജില്ലയിൽ പുതിയ കുടിഒഴിപ്പിക്കലിന് കാരണമായി മാറിയേക്കാം.
രാജ്യത്ത് തന്നെ ഏറ്റവും ഹരിതാഭമായ വനമേഖല ഉള്ള കേരള സംസ്ഥാനത്തെ ജനസാന്ദ്രത മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇത്തരം സംരക്ഷിത വനമേഖലകൾ പുതിയതായി സൃഷ്ടിക്കപ്പെടുമ്പോൾ വനാതിർത്തികളോട് ചേർന്ന് ജീവിതം കെട്ടിപ്പടുക്കുന്ന മലയോര കർഷകർ ഉൾപ്പെടെ ഉള്ളവരുടെ കുടിയിറക്കിന് കാരണമായേക്കാവുന്നതുംഅതോടൊപ്പം ജീവനുംസ്വത്തിനും ഭീഷണിയായ കാവുന്നതുമായ പുതിയ റിസർവ് വനങ്ങൾ നിലവിൽ വരുന്നത് അംഗീകരിക്കുവാൻ കഴിയുകയില്ല.
നിലവിൽ മനുഷ്യ വന്യജീവി സംഘർഷങ്ങൾ ഏറ്റവും കൂടുതലുള്ള ഇടുക്കി പോലുള്ള ജില്ലയിൽ കൂടുതൽ സംരക്ഷിത മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ജനങ്ങളുടെ മേലുള്ള നിയന്ത്രണം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതും വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.













































































