ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയ്യുന്നത് നിർബന്ധമായും ഒഴിവാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്


ഇരുചക്ര വാഹനങ്ങളില്‍ കുടപിടിച്ച് യാത്ര ചെയ്യുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ്. വായു കടക്കാത്ത മഴക്കോട്ടും അയഞ്ഞ വസത്രങ്ങളോ പോലും വാഹനത്തിന്റെ ഗതിമാറ്റാൻ സാധ്യതയുണ്ട്. കുട പിടിക്കുന്നത് പാരച്ചൂട്ട് എഫക്റ്റിന് സാധ്യത വര്‍ദ്ധിപ്പിക്കും.
വാഹനം സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയിലാണ് കാറ്റടിക്കുന്നതെങ്കില്‍ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗതയും കുടയില്‍ അനുഭവപ്പെടും. കുടയുടെ വലിപ്പം കൂടുന്നതിന് അനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മര്‍ദ്ദവും കൂടാറുണ്ട്.
ഇത്തരത്തിലുള്ള അശ്രദ്ധമായ യാത്ര മൂലമുള്ള അപകടങ്ങള്‍ പെരുകുകയാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പൊതുനിരത്തുകളിൽ മഴക്കാലത്ത് അപകടകരമാവിധം കുടപിടിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരുടെയും അപ്രകാരം കുടപിടിച്ചുകൊണ്ട് പിൻസീറ്റിൽ യാത്ര ചെയ്യുന്നവരുടെയും അശ്രദ്ധ മൂലം അപകടങ്ങൾ പെരുകുന്നതിനാൽ ഇത്തരം പ്രവണതകൾ നിരീക്ഷിക്കുകയും ഇത്തരം യാത്രകൾ നിരുത്സാഹപ്പെടുത്തേണ്ടതുമാണ്.
1986ലെ മോട്ടോര്‍ വാഹന നിയമം സെക്ഷൻ 184/F അനുസരിച്ച് ഇത്തരത്തിലുള്ള യാത്ര ശിക്ഷാര്‍ഹമായിരിക്കുമെന്നും, കൂടാതെ ഇത് 2017ലെ മോട്ടോര്‍ വാഹന ഡ്രൈവിങ് നിയന്ത്രണ നിയമത്തിലെ 5(6), 5 (17) എന്നീ വകുപ്പുകളുടെ ലംഘനവുമാണ്. ഈ നിയമങ്ങള്‍ ലംഘിച്ചാൽ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷൻ 177/A പ്രകാരം ശിക്ഷാര്‍ഹമാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.