ക്ലസ്റ്റർ കൃഷിക്കായി അഞ്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ 750 കോടി രൂപ അനുവദിച്ചു

ഇന്ത്യയിലെ അഞ്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് ക്ലസ്റ്റർ കൃഷി (Cluster Farming) നടത്താൻ 750 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. രാജ്യത്തെ കാർഷിക ഉത്പന്നങ്ങളെ ആഗോളതലത്തിൽ മാർക്കറ്റ് ചെയ്യാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ 50,000 ഹെക്ടറിൽ പ്രത്യേക ഹോർട്ടികൾച്ചർ വിളകളുടെ ക്ലസ്റ്റർ കൃഷി നടത്താനാണ് അനുമതി.
ദേശായി അഗ്രിഫുഡ്‌സ്, എഫ്‌ഐഎൽ ഇൻഡസ്ട്രീസ്, സഹ്യാദ്രി ഫാംസ്, മേഘാലയ ബേസിൻ മാനേജ്‌മെന്റ് ഏജൻസി, പ്രസാദ് സീഡ്‌സ് എന്നിവയാണ് ലേല പ്രക്രിയയിലൂടെ പൈലറ്റ് ക്ലസ്റ്റർ കൃഷിക്കായി തിരഞ്ഞെടുത്ത അഞ്ച് കമ്പനികൾ. കേന്ദ്രസർക്കാർ പദ്ധതിയായ ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (സിഡിപി) കീഴിൽ പദ്ധതിക്കായി 100 കോടി രൂപ വരെ ധനസഹായവും കേന്ദ്രം നൽകും. നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത്.
വാഴപ്പഴം, ആപ്പിൾ, മുന്തിരി, മഞ്ഞൾ, മാങ്ങ എന്നിവയാണ് ഈ കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന വിളകൾ. നാല് വർഷമായിരിക്കും പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി. രാജ്യത്തുടനീളം 55 വ്യത്യസ്ത ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി ഓരോ സ്ഥലത്തും പ്രത്യേക വിളകളായിരിക്കും തിരഞ്ഞെടുക്കുക. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ഏഴ് കേന്ദ്രീകൃത വിളകളുള്ള 12 ക്ലസ്റ്ററുകളിലായി പദ്ധതി നടപ്പിലാക്കും.
ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രകാരം 5,000 ഹെക്ടറിൽ കൂടുതലുള്ള മിനി ക്ലസ്റ്ററുകൾക്ക് 25 കോടി രൂപ വരെയും 5,000 ഹെക്ടറിനും10,000 ഹെക്ടറിനും ഇടയിലുള്ള മിഡ് ക്ലസ്റ്ററുകൾക്ക് 50 കോടി രൂപ വരെയും 15,000 ഹെക്ടറിന് മുകളിലുള്ള മെഗാ ക്ലസ്റ്ററുകൾക്ക് 100 കോടി രൂപ വരെയും ധനസഹായം നൽകും.