സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാവിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈയില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്‍ 5 മാസത്തിന് ശേഷമാണ് തിരികെ എത്തുന്നത്. ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. പൊലീസ് ക്ലീന്‍ചിറ്റ് നല്‍കിയതോടെയാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെയെത്തിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
സഗൗരവം ആണ് സജി ചെറിയാൻ പ്രതിജ്ഞ ചെയ്തത്. ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചു. ചടങ്ങിന് ശേഷം സെക്രട്ടെറിയേറ്റിലെ അനക്സ് ബിൽഡിങ്ങിലുള്ള ഓഫീസിലേക്ക് അദ്ദേഹം പോകുമെന്നാണ് സൂചന.
ഗവര്‍ണര്‍ വിയോജിപ്പ് അറിയിച്ചു കൊണ്ടാണ് സത്യപ്രതിജ്ഞയ്ക്ക് അനുവാദം നല്‍കിയത്. കേസില്‍ എന്തുതിരിച്ചടി വന്നാലും പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമായിരിക്കുമെന്നാണ് ഗവര്‍ണറുടെ നിലപാട്. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടന്നത്. ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളായിരുന്നു സജി ചെറിയാന് നേരത്തെ നല്‍കിയിരുന്നത്.