‘ഇന്ത്യ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും കൂടുതല്‍ പരിഗണന നൽകുന്ന രാജ്യം’: ആഗോള ന്യൂനപക്ഷ റിപ്പോർട്ട്


മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് വിവിധ രാജ്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിഗണനകളെ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് ലോക രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്.
ഇന്ത്യയുടെ ന്യൂനപക്ഷ നയം പരിശോധിച്ച വിദഗ്ധര്‍ പറയുന്നത് എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എന്നാണ്.
‘ഇന്ത്യന്‍ ഭരണഘടനയില്‍ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള വിദ്യാഭ്യാസപരവും സാംസ്‌കാരിക പരവുമായ അവകാശങ്ങളെപ്പറ്റി പറയുന്നുണ്ട്. മറ്റൊരു രാജ്യത്തിന്റെ ഭരണഘടനയിലും ന്യൂനപക്ഷങ്ങള്‍ക്കായി ഇത്തരം വ്യവസ്ഥകള്‍ ഇല്ല’, റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വിഭാഗത്തിനും നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ മറ്റ് ചില രാഷ്ട്രങ്ങളില്‍ ഇതല്ല സ്ഥിതിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പിന്തുടരുന്ന വിവേചന രഹിതമായ ഈ നയം മറ്റ് രാജ്യങ്ങള്‍ക്ക് ഒരു മാതൃകയായി യുഎന്നിന് ഉപയോഗിക്കാം. എന്നാല്‍ ഇന്ത്യയില്‍ വ്യത്യസ്ത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംഘര്‍ഷം പതിവാണ്. രാജ്യത്ത് സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ഇന്ത്യ ന്യൂനപക്ഷ നയം യുക്തിസഹമാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാധാന്യം
സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് തയ്യാറാക്കിയ ആഗോള ന്യൂനപക്ഷ റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നത് വിവിധ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനത്തിന്റെ അവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നതാണ്. വിവിധ രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങളെപ്പറ്റിയും ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
മതന്യൂനപക്ഷങ്ങളോട് ഓരോ രാജ്യവും എങ്ങനെ പെരുമാറുന്നു എന്ന് അന്വേഷിക്കുന്ന ലോകത്തെ ആദ്യ റിപ്പോര്‍ട്ടാണിത്. കൂടാതെ, പാശ്ചാത്യേതര, ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്റെ ആദ്യ റിപ്പോര്‍ട്ട് കൂടിയാണിത്. അതില്‍ വിവിധ രാജ്യങ്ങളുടെ നിലവാര സൂചിക വിവfധ പാരാമീറ്ററുകളുടെ അടിസ്ഥാനത്തിൽ അവലോകനം ചെയ്തിട്ടുണ്ട്. പ്രശ്‌നങ്ങളെ പരിഹരിക്കുക എന്നതിനാണ് ഈ റിപ്പോര്‍ട്ട് പ്രാധാന്യം നല്‍കുന്നത്. മത ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തെയും ഇത് ബാധിക്കുന്നു. കാരണം ഒരു രാജ്യത്തെ മതഭൂരിപക്ഷം വേറൊരു രാജ്യത്തെ മതന്യൂനപക്ഷമായിരിക്കും,’ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ദുര്‍ഗ നന്ദ് ഝാ പറഞ്ഞു.
പ്രവര്‍ത്തന രീതി
ഈ റിപ്പോര്‍ട്ട് പ്രകാരം ഒരു രാജ്യത്തെ ന്യൂനപക്ഷം ഏതെന്ന് തിരിച്ചറിഞ്ഞ്, ആ രാജ്യം എന്തൊക്കെ രീതിയിലൂടെയാണ് ന്യൂനപക്ഷത്തെ ഉള്‍ക്കൊള്ളുന്നത്, വിവേചനപരമായ നയങ്ങള്‍ എന്തെല്ലാം എന്നിവയെപ്പറ്റി അവലോകനം ചെയ്ത ശേഷമാണ് രാജ്യങ്ങളെ തരംതിരിക്കുന്നത്.
അതേസമയം റിപ്പോര്‍ട്ടിലെ ഒരു പ്രധാന വസ്തുത എന്തെന്നാല്‍ പല അവികസിത രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും വളരെ പുരോഗമന പരമായ ന്യൂനപക്ഷ നയമാണ് പിന്തുടരുന്നത്. നേരെ മറിച്ച് ഭൂരിഭാഗം വികസിത രാജ്യങ്ങളിലും ഒട്ടും ന്യൂനപക്ഷ സൗഹാര്‍ദ്ദപരമല്ലാത്ത നയങ്ങളാണ് നിലനില്‍ക്കുന്നത്.
ഗ്ലോബല്‍ മൈനോറിറ്റി റിപ്പോര്‍ട്ട് മൂന്ന് വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഒന്നാമതായി മനുഷ്യാവകാശങ്ങള്‍, ന്യൂനപക്ഷ അവകാശങ്ങള്‍, മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും അതിന്റെ വീഴ്ചകളും, അവയെ എങ്ങനെ സന്തുലിതമാക്കാം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മതന്യൂനപക്ഷങ്ങളുടെ അവസ്ഥ, മതപരമായ വ്യത്യാസങ്ങളുടെ കാരണങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ ചര്‍ച്ചചെയ്യുന്നു.
മതവിഭാഗങ്ങളെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് പഠന വിധേയമാക്കിയിരിക്കുന്നത്.
രണ്ടാമതായി വിവിധ രാജ്യങ്ങള്‍ അവയ്ക്കുള്ളിലെ മതന്യൂനപക്ഷങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നുള്ള പഠനമാണ് നടത്തിയിരിക്കുന്നത്. അതിലാണ് ഇന്ത്യയുടെ ന്യൂനപക്ഷ മാതൃക ഒരു പ്രത്യേക വിഷയമായി പഠനത്തിന് വിധേയമാക്കിയിരിക്കുന്നത്. അതേസമയം മറ്റ് വിവിധ രാജ്യങ്ങളെയും പഠന വിധേയമാക്കിയിരുന്നു. ഇതില്‍ 110 രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന രാജ്യമായി ഇന്ത്യയെ കണ്ടെത്തുകയായിരുന്നു.
രാജ്യത്തിന്റെ മത നിഷ്പക്ഷ സൂചിക, രാജ്യത്തിന്റെ ഇന്‍ക്ലൂസീവ് ഇന്‍ഡക്‌സ്, രാജ്യത്തിന്റെ വിവേചന സൂചിക, ആഗോള ന്യൂനപക്ഷ സൂചിക എന്നിങ്ങനെ നാല് വ്യത്യസ്ത സൂചികകള്‍ അവതരിപ്പിക്കുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗമാണ് മൂന്നാമതായി പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
ജി-20 രാജ്യങ്ങളും പ്രത്യേകമായി ഈ പഠനത്തെ വിലയിരുത്തുകയും ഐക്യരാഷ്ട്ര സംഘടനയ്ക്കും മറ്റ് രാജ്യങ്ങളും ഈ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗത്തിന്റെ കടമ
മതന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യത്തോടുള്ള കടമകളെപ്പറ്റിയും പഠനത്തില്‍ പരാമര്‍ശമുണ്ട്. ഭരണകൂടത്തിന് വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തിലും ന്യൂനപക്ഷങ്ങളോടുള്ള കടമകളെ അവഗണിക്കരുതെന്നും പഠനത്തില്‍ പറയുന്നുണ്ട്.
ന്യൂനപക്ഷ ഗ്രൂപ്പുകള്‍ ഒരു രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയെ വെല്ലുവിളിക്കുകയാണെങ്കില്‍, അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്‌നം നേരിടുന്ന നിരവധി രാജ്യങ്ങളുണ്ട്. മതന്യൂനപക്ഷങ്ങള്‍ ഒരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെങ്കില്‍, അത്തരമൊരു സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിക്കാം. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്തിന് ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടി വരുന്നു. അതിന്റെ ഫലമായി അവര്‍ പീഡിപ്പിക്കപ്പെടുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാത്തതും ഏറ്റവും വലിയ പ്രശ്‌നമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിഭാഗീയ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാത്ത നിരവധി രാജ്യങ്ങളുണ്ട്. ഉദാഹരണത്തിന്, അലവിയിലെ വലിയ വിഭാഗങ്ങള്‍ ന്യൂനപക്ഷങ്ങളായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സുന്നി മുസ്ലീം ആധിപത്യമുള്ള തുര്‍ക്കിയില്‍ അവര്‍ക്ക് അംഗീകാരം ലഭിക്കുന്നില്ല. അതിനാല്‍ ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ഈ യോഗ്യത നേടുന്നതിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു മാനദണ്ഡം നിര്‍ണ്ണയിക്കേണ്ടത് പ്രധാനമാണ്, റിപ്പോര്‍ട്ടിൽ പറയുന്നു.
അതുപോലെ തന്നെ മതനിന്ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയമനടപടികള്‍ക്ക് കുറഞ്ഞ ശിക്ഷ നിശ്ചയിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാകിസ്ഥാന്‍, ഇറാന്‍, സൗദി അറേബ്യ തുടങ്ങി പല രാജ്യങ്ങളിലും മതനിന്ദയ്ക്ക് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ട്. അതില്‍ നിന്ന് തന്നെ സ്ഥിതിഗതികളുടെ കാഠിന്യം മനസ്സിലാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.