അസമിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

കോൺഗ്രസിനെ കടന്നാക്രമിച്ച് അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ച കോൺഗ്രസ് സർക്കാർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ അവഗണിച്ചെന്നും മേഖല സമാധാനത്തിലേക്ക് മടങ്ങിയത് ബിജെപിയുടെ കാലത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുവാഹത്തിയിൽ ഭാസ്കർ വർമൻ പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരുടെ കൈകളിലേക്ക് വീണ്ടും അസം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ നൽകാനുള്ള ശ്രമങ്ങളാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുൽവാമയ്ക്കും പഹൽഗാമിനും നൽകിയ തിരിച്ചടികൾ പ്രധാനമന്ത്രി ഓർമിപ്പിക്കുകയും കോൺഗ്രസ് കാലത്തെ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുകയും ചെയ്തു. ചൈന അതിർത്തിയോട് ചേർന്നുള്ള മൊറാൻ ബൈപാസ് എയർ സ്ട്രിപ്പ് അസമിനെ സംബന്ധിച്ച് തന്ത്രപ്രധാനമാണ്. വടക്കു കിഴക്കൻ മേഖലയിലെ ആദ്യത്തെ ഹൈവേ അധിഷ്ഠിത എമർജൻസി ലാൻഡിങ് സംവിധാനം. 74 ടൺ ഭാരമുള്ള വിമാനങ്ങൾ നിലത്തിറക്കാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കുന്ന എയർസ്ട്രിപ്പിൽ പ്രധാനമന്ത്രി വിമാനം ഇറങ്ങിയാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഗുവാഹത്തിയെ നോർത്ത് ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ഭാസ്കർ വർമൻ പാലവും മോദി രാജ്യത്തിന് സമർപ്പിച്ചു.
അയ്യായിരം കോടി രൂപയുടെ പദ്ധതികൾക്കാണ് അസമിൽ ഇന്ന് തുടക്കമിട്ടത്. രാവിലെ വടക്കുകിഴക്കൻ മേഖലയിലെ തന്ത്രപ്രധാന ഹൈവേ അധിഷ്ഠിത ലാൻഡിങ് സ്ട്രിപ്പ്, ചബുവയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.













































































