ഏലക്കർഷകരുടെ കണക്കുകൂട്ടൽ തെറ്റി, വിലയില് മാറ്റമില്ലാതെ നാളികേരോൽപ്പന്നങ്ങൾ

ഉത്സവ സീസൺ മുന്നിൽ കണ്ട് ഏലക്ക സംഭരണത്തിന് ഉത്തരേന്ത്യൻ ഇടപാടുകാർ ഉത്സാഹിച്ചപ്പോൾ വിദേശ ഓർഡറുകൾ ലഭിച്ച കയറ്റുമതിക്കാരും ലേലത്തിൽ സജീവമായിരുന്നു. പിന്നിട്ട രണ്ട് മാസങ്ങളിലെ ഉയർന്ന പകൽ താപനിലയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും നേരിട്ട തളർച്ച ഏലം ഉൽപാദനം കുറയാൻ ഇടയാക്കി. കാലവർഷം ദുർബലമായതോടെ ഹൈറേഞ്ചിലെ പല ഭാഗങ്ങളിലും പകൽ താപനില 20 ഡിഗ്രിസെൽഷ്യസ് വരെ കയറിയത് കർഷകരുടെ കണക്ക് കൂട്ടലുകൾ പാടെ തകിടം മറിച്ച അവസ്ഥയിലാണ്. കാർഡമം പ്ലാന്റേഴ്സ് മാർക്കറ്റിംഗ് സഹകരണ സൊസൈറ്റിയിൽ രാവിലെ നടന്ന ലേലത്തിൽ വാങ്ങലുകാരുടെ ശക്തമായ പിൻതുണ വിലക്കയറ്റത്തിന് ഊർജം പകർന്നു. മികച്ചയിനങ്ങൾ കിലോ 3725 രൂപയിലും ശരാശരി ഇനങ്ങൾ 2889 രൂപയിലും ഇടപാടുകൾ നടന്നു. മൊത്തം 52,076 കിലോ ഏലക്ക ലേലത്തിന് എത്തിയതിൽ 50,198 കിലോയും കൈമാറ്റം നടന്നു.
ദക്ഷിണേന്ത്യയിൽ നാളികേരോൽപ്പന്ന വിലയിൽ ഇന്ന് കാര്യമായ വ്യതിയാനം ദൃശ്യമായില്ല. കൊപ്ര സംഭരണത്തിൽ നിന്നും വൻകിട മില്ലുകാർ അൽപ്പം വിട്ടു നിന്നത് പച്ചതേങ്ങ സ്റ്റെഡി നിലവാരത്തിൽ നീങ്ങാൻ ഇടയാക്കി. കോയമ്പത്തുർ പൊള്ളാച്ചി, പഴനി മേഖലകളിലെ വൻകിടതോട്ടങ്ങൾ തേങ്ങ വിൽപ്പന നിയന്ത്രിച്ചു. കൊച്ചിയിലും കോഴിക്കോടും വെളിച്ചെണ്ണ, കൊപ്ര വിലകളിൽ മാറ്റമില്ലങ്കിലും തൃശൂരിൽ നിരക്ക് ചെറിയ തോതിൽ ഉയർന്നു.
റബർ ഉൽപാദന രംഗത്തെ മാന്ദ്യം മൂലം മുഖ്യ വിപണികളിൽ ചരക്ക് വരവ് കുറഞ്ഞ അളവിലാണ്. വ്യവസായികൾ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 274 രൂപ വരെ ഉയർത്തി. അഞ്ചാം ഗ്രേഡ് 269 രൂപയിലും വിപണനം നടന്നു. ജപ്പാനിൽ റബർ അവധി വില കിലോ 421 യെന്നിലാണ്, ബാങ്കോക്കിൽ ഷീറ്റ് വില കിലോ 276 രൂപ.


























































































































