കല്ലാര്‍ പുഴയോരത്ത് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു

നെടുങ്കണ്ടം: അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുന്ന കല്ലാര്‍ പുഴയോരത്ത് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥികളടക്കം അഞ്ചോളം പേരുടെ ജീവനാണ് പുഴയില്‍ പൊലിഞ്ഞത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഇവിടെ ഒഴുക്കില്‍ പെട്ട് നെടുങ്കണ്ടം സ്വദേശിയായ 13 വയസുകാരന്‍ മരിച്ചിരുന്നു. കാഴ്ചയില്‍ ശാന്തമാണെങ്കിലും കല്ലാര്‍ പുഴയില്‍ നിരവധി അപകട സാദ്ധ്യതകളാണ് ഒളിഞ്ഞിരിക്കുന്നത്്. ടണലിലൂടെ വെള്ളം ഒഴുകുന്നതിനാല്‍ അടിയൊഴുക്ക് അതിശക്തമാണ്.
അപകടകരമായ പാറയിടുക്കുകളും അഗാതമായ കുഴികളും പുഴയില്‍ നിരവധിയുണ്ട്. അപകട സാധ്യത വര്‍ദ്ധിച്ചതോടെ പ്രദേശവാസികള്‍ നിലവില്‍ പുഴയില്‍ ഇറങ്ങാറില്ല. എന്നാല്‍ മറ്റ് പ്രദേശങ്ങളില്‍ നിന്നെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ ഇറങ്ങുന്നത് പതിവാണ്. പുഴയോരത്ത് പല മേഖലകളിലും മണ്ണിടിഞ്ഞ് കിടക്കുന്നതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കല്ലാര്‍ ഡാമിന് സമീപം നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള പ്രദേശത്ത് പോലും ഇതുവരെ സുരക്ഷാ വേലിയോ മുന്നറിയിപ്പ് ബോര്‍ഡോ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. താന്നിമൂട് മുതല്‍ കല്ലാര്‍ ടണല്‍മുഖം വരെയുള്ള ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരത്തിലാണ് ഏറ്റവും കൂടുതല്‍ അപകട സാദ്ധ്യതയുള്ളത്. ഈ ഭാഗങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കണമെന്നും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.