തൃശൂർ വെച്ച് മാറാൻ CPIക്ക് മോഹം, തിരിച്ച് പ്രതീക്ഷിക്കുന്നത് മണലൂർ; CPIM നിലപാട് നിർണായകം

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റ് വെച്ച് മാറാൻ സിപിഐക്ക് ആഗ്രഹം. തൃശ്ശൂരിന് പകരം സിപിഐക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന മണലൂർ മണ്ഡലമാണ് തിരിച്ച് പ്രതീക്ഷിക്കുന്നതെന്നാണ് വിവരം. സിപിഐ ആവശ്യം ഉന്നയിച്ചാൽ അനുകൂല നിലപാട് സിപിഐഎം എടുക്കും എന്നാണ് സൂചന.
താരതമ്യേന പാര്‍ട്ടി ദുർബലമായ തൃശ്ശൂർ നഗരത്തിൽ, സംഘടനയെ ശക്തിപ്പെടുത്താൻ നിയമസഭ സ്ഥാനാർത്ഥിത്വം ഉപകരിക്കുമെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ.
നിലവിൽ സിപിഐയുടെ പി ബാലചന്ദ്രനാണ് തൃശ്ശൂരിലെ എംഎൽഎ. 2016ൽ വി എസ് സുനിൽകുമാറുമായിരുന്നു വിജയിച്ചത്. 1991 മുതൽ 2011വരെയുള്ള കാലയളവിൽ കോൺഗ്രസിനൊപ്പം നിന്ന തൃശ്ശൂർ മണ്ഡലം 2016ലാണ് ഇടതുപക്ഷം സിപിഐയിലൂടെ പിടിച്ചെടുത്തത്. 2016ലും 2021നും സിപിഐഎമ്മിനൊപ്പമാണ് മണലൂർ മണ്ഡലം നിലനിന്നിട്ടുള്ളത്. മുരളി പെരുന്നെല്ലിയാണ് ഇവിടെ വിജയിച്ചത്.
തൃശ്ശൂരിലെ ബിജെപിയുടെ വളർച്ചയ്ക്ക് തടയിടും വിധത്തിലായിരിക്കും ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം. തദ്ദേശ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തൃശ്ശൂരിൽ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ഇടതുപക്ഷത്തിന് ക്ഷീണം തീർത്തിരുന്നു.













































































