പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ താഴെ, ഡാമില്‍ നിന്ന് വെള്ളമൊഴുക്കുന്നു എന്നത് വ്യാജ പ്രചാരണം: മുഖ്യമന്ത്രി

പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല്‍ പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിആര്എഫ് സംഘങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ഭക്ഷണപ്പൊതികളും എല്ലാം തയ്യാറാണ്. പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ഉള്‍പ്പെടെ പത്തനംതിട്ടയിലേക്ക് എത്തുകയാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.
ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ഡാമുകളിലും ജലനിരപ്പ് വളരെ താഴെയാണ്. ജലം ഡാമുകളില്‍ നിന്ന് ഒഴുക്കിവിടുന്നുവെന്നത് വ്യാജ പ്രചാരണമാണ്. ആശങ്ക പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഴക്കെടുതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 15 മരണങ്ങള്‍ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഏഴ് പേരെ കാണാതായി. 316 ക്യാമ്പുകളിലായി 11018 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് ആറ് ലക്ഷം രൂപ നല്‍കുമെന്നും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ തുകകള്‍ വര്‍ധിപ്പിച്ചു. കൃഷിനാശമുണ്ടായവര്‍ക്ക് നല്‍കുന്ന തുകയും വര്‍ധിപ്പിക്കാന്‍ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിതീവ്ര മഴ എവിടെയെന്ന് കൃത്യമായി പ്രവചിക്കാനാകാത്തത് ഒരു പരിമിതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തും 350 മില്ലി ലിറ്റര്‍ വരെ മഴ പെയ്തു. മഴക്കാലത്തെ നേരിടാന്‍ സര്‍ക്കാര്‍ കൃത്യമായ മുന്നൊരുക്കുങ്ങള്‍ നടത്തിയിരുന്നു. പ്രീ മണ്‍സൂണ്‍ യോഗങ്ങളും മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ജൂലൈ 30ന് കളക്ടര്‍മാരുടെ യോഗം ചേര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.









































































































































