നേമത്ത് ബിജെപിയെ പ്രതിരോധിക്കാൻ ശിവൻകുട്ടിയെ ഇറക്കാൻ സിപിഐഎം? മത്സരിക്കാൻ തടസ്സമില്ലെന്ന് ജില്ലാ സെക്രട്ടറി

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മന്ത്രി വി ശിവന്‍കുട്ടിയെ തന്നെ കളത്തിലിറക്കാൻ സിപിഐഎം. ബിജെപിയെ പ്രതിരോധിക്കാന്‍ ശിവന്‍കുട്ടി തന്നെ മത്സരരംഗത്തിറങ്ങണമെന്നാണ് വിലയിരുത്തൽ. ശിവന്‍കുട്ടിക്ക് മത്സരിക്കാന്‍ തടസങ്ങളില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയായാല്‍ മാത്രമേ മത്സര രംഗത്ത് നിന്നും മാറേണ്ടതുള്ളൂ. നേമത്ത് ശിവന്‍കുട്ടിക്ക് നല്ല സ്വാധീനമുണ്ടെന്നും വി ജോയ് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബിജെപിക്ക് തുറക്കാൻ കഴിയാത്ത വിധം നേമത്തെ സീറ്റ് പൂട്ടിയെന്ന് നേരത്തെ ശിവൻകുട്ടി പ്രതികരിച്ചിരുന്നു. നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ സ്വയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ശിവൻകുട്ടിയുടെ പരാമർശം. കേരളത്തിൽ ബിജെപി ഇതുവരെ വിജയിച്ച ഏക നിയമസഭാ സീറ്റാണ് നേമം മണ്ഡലം. 2016ൽ മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് നേമത്ത് നിന്ന് വിജയിച്ചത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ ശിവൻകുട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് കേരള നിയമസഭയിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയത്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷമുള്ള ആദ്യ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. പാര്‍ട്ടി നേരിട്ട തിരിച്ചടി വിലയിരുത്തലാണ് യോഗത്തിലെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ ഏത് രീതിയില്‍ നേരിട്ട് മുന്നോട്ട് പോകണമെന്ന കാര്യവും ചര്‍ച്ചയാകും. നാളെ എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഏത് രീതിയില്‍ മുന്നണി മുന്നോട്ട് പോകണമെന്നതായിരിക്കും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാവുക.









































































