രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണം; നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചു.
കഴിഞ്ഞമാസം ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യയ സുപ്രിംകോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ഹര്‍ജിയില്‍ സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
ഇടവേളകളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താന്‍ സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ജൂലൈ മുതല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായുള്ള നടപടികള്‍ ആരംഭിക്കാനായി സംസ്ഥാന തിരഞ്ഞെടുപ്പ് ഒഫീസര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. സെപ്റ്റംബർ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർ ഡൽഹിയിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു.







































































































































