സംസ്ഥാനത്ത് കോവിഡ് മോണിറ്ററിങ് സെല്‍ പുനരാരംഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മറ്റ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന കോവിഡ് മോണിറ്ററിംഗ് സെൽ ഒരിടവേളയ്ക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രി ഉപയോഗം, രോഗനിർണയ നിരക്ക്, മരണനിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
കോവിഡ് കേസുകളുടെ വർദ്ധനവിന്‍റെ തോത് അനുസരിച്ച് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര നിർദേശപ്രകാരം വിദേശത്ത് നിന്ന് വരുന്ന രണ്ട് ശതമാനം പേരുടെ സാമ്പിളുകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലകൾ സ്വീകരിച്ചതും സ്വീകരിക്കേണ്ടതുമായ നടപടികൾ യോഗം ചർച്ച ചെയ്തു. നിലവിൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന കേസുകളുടെ എണ്ണം 100 ൽ താഴെയാണ്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളും വളരെ കുറവാണ്. പുതിയ വകഭേദങ്ങൾ നിരീക്ഷിക്കുന്നതിന് ജനിതക ശ്രേണീകരണം കൂടുതൽ ശക്തിപ്പെടുത്തും.









































































