അറിയാതെ പോകരുത്, പച്ചക്കറിയിൽ മികച്ച ലാഭം ഉറപ്പാക്കാൻ വഴികളേറെ; ഉറച്ചുനിൽക്കാം പച്ചക്കറിയിൽ

ആരോഗ്യകരമായി ജീവിക്കാൻ, ഒരാൾ ദിവസം ശരാശരി 200 ഗ്രാം പച്ചക്കറിയെങ്കിലും (50 ഗ്രാം ഇലക്കറികൾ, 50 ഗ്രാം കിഴങ്ങുവർഗങ്ങൾ, 100 ഗ്രാം മറ്റിനങ്ങൾ) കഴിക്കണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് നിർദേശിക്കുന്നത്. അതുപ്രകാരം പ്രതിവർഷം നമ്മുടെ സംസ്ഥാനത്ത് 6.50 ലക്ഷം ടൺ വീതം ഇലക്കറികളും കിഴങ്ങുവർഗങ്ങളും 25 ലക്ഷം ടണ്ണിനടുത്ത് മറ്റു പച്ചക്കറികളും ആവശ്യമാണ്. മൊത്തം 38 ലക്ഷം ടൺ. കേരളത്തിൽ 1.02 ലക്ഷം ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഉൽപാദനം 15.7 ലക്ഷം ടൺ. അതായത് നമ്മുടെ ആവശ്യകതയുടെ പകുതി മാത്രമേ നാം ഉൽപാദിപ്പിക്കുന്നുള്ളൂ. പകുതി അയൽസംസ്ഥാനങ്ങളില്‍നിന്നു വരുന്നു. ഇലക്കറികള്‍ (ചീരയാണ് മുഖ്യം) 6.50 ലക്ഷം ടൺ വേണ്ടിടത്ത് ഒരു ലക്ഷം ടണ്ണിൽ താഴെ മാത്രമാണ് ഉൽപാദനം. കിഴങ്ങുവർഗങ്ങളുടെ കാര്യത്തിൽ ഉൽപാദനവും ആവശ്യകതയും തമ്മിലുള്ള അന്തരം 4 ലക്ഷം ടൺ ആണ്. സാധാരണഗതിയിൽ, ഈ വിടവ് ഉൽപാദകന് അനുകൂലമാകേണ്ടതാണ്. എന്നാൽ, നമ്മുടെ പച്ചക്കറിവിപണിയില്‍ സ്ഥിതി അതല്ല. ഉൽപാദനവും ആവശ്യകതയും തമ്മിൽ ഗണ്യമായ അന്തരമുണ്ടെങ്കിലും കർഷകനു ന്യായമായ ലാഭം ലഭിക്കുന്നതല്ല നിലവിലെ സ്ഥിതി. ഉൽപാദനക്ഷമതയിലെ കുറവും കൂലിയടക്കം വര്‍ധിച്ച കൃഷിച്ചെലവും പ്രതികൂല ഘടകങ്ങള്‍. തമിഴ്നാടിനെ അപേക്ഷിച്ച് ഉൽപാദനക്ഷമതയിൽ നാം പിന്നിലാണ്. മറിച്ചാണ് ഉല്‍പാദനച്ചെലവിന്റെ കാര്യം. കുറഞ്ഞ ചെലവിൽ അവർ ഉൽപാദിപ്പിക്കുന്ന പച്ചക്കറി കുറഞ്ഞ വിലയ്ക്ക് ഇവിടെ വിൽക്കുമ്പോള്‍ നമ്മുടെ കര്‍ഷകര്‍ നിസ്സഹായര്‍. ഉൽപാദനച്ചെലവു കുറയ്ക്കുകയും ഉല്‍പാദനക്ഷമത കൂട്ടുകയും മാത്രമാണ് പ്രതിവിധി. ന്യായമായ ലാഭം ഉറപ്പായാൽ മാത്രമേ, കൃഷി നിലനിൽക്കൂ. സാമ്പത്തിക നേട്ടമാണ് ഏതൊരു സംരംഭത്തിന്റെയും പ്രധാന ചോദകം.
ഗുണമേന്മയുള്ള ഉൽപദനോപാദികൾ ഉപയോഗിക്കുക, ശാസ്ത്രീയരീതികൾ അവലംബിക്കുക എന്നിവയും പ്രധാനം. രാസവസ്തുക്കളുടെ അശാസ്ത്രീയവും അമിതവുമായ പ്രയോഗം കൃഷിഭൂ മിയുടെ ഉര്‍വരതയെ ബാധിച്ചിട്ടുണ്ട്. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രം വളപ്രയോഗം എന്നതിലൂടെ മാത്രം കൃഷിച്ചെലവ് നല്ല തോതില്‍ കുറയ്ക്കാം. മറ്റൊന്ന് കീട-രോഗ നിയന്ത്രണത്തിലെ സമീപനമാണ്. മിക്ക വിളകളിലും ഇന്ന് രാസവള-കീടനാശിനി പ്രയോഗത്തിനു വരുന്ന ചെലവിന് അനുപാതികമായി വിളവു വര്‍ധിക്കുന്നില്ല എന്നു പഠനങ്ങൾ തെളിയിക്കുന്നു. വിശ്വസനീയ സ്രോതസ്സുകളിൽനിന്നു പുതു സാങ്കേതിക അറിവുകൾ നേടുകയും പ്രയോഗിക്കുകയുമാണു വേണ്ടത്. പരസ്യങ്ങളുടെ അകമ്പടിയോടെ കമ്പോളത്തില്‍ ഒട്ടേറെ ഉൽപാദനോപാധികള്‍ എത്തുന്നുണ്ട്. എന്നാല്‍, വിദഗ്ധോപദേശം തേടിയേ കര്‍ഷകര്‍ അവ തിരഞ്ഞെടുക്കുയും ഉപയോഗിക്കുകയും ചെയ്യാവൂ.
ഉയർന്ന പോഷക ഗുണമുള്ള, സുരക്ഷിത ഭക്ഷണത്തിന് പ്രിയമേറുകയാണ്. അതുകൊണ്ടുതന്നെ ജൈവ പച്ചക്കറികൾ, നാടൻ ഇനങ്ങൾ എന്നിവയ്ക്കു ഡിമാന്‍ഡ് കൂടുകതന്നെ ചെയ്യും. എന്നാൽ, ഇത്തരം ഉല്‍പന്നങ്ങൾക്കു സാക്ഷ്യപത്രം നല്‍കി വിൽക്കാനുള്ള കൂട്ടായ്മകൾ ഉണ്ടാകണം. കര്‍ഷക ഉല്‍പാദക കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍, കർഷക കൂട്ടായ്മകൾ, സ്വകാര്യ സംരംഭ ങ്ങൾ എന്നിവയിലൂടെ മുൻകൂർ വില്‍പനക്കരാറുകൾ വഴി വിപണനം ഉറപ്പാക്കുകയാണ് കരണീയം. ടെക്നോപാർക്കുകൾ, ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ, സംസ്കരണശാലകൾ എന്നിവർ പ്രധാന ഉപഭോക്താക്കളാണല്ലോ. നമ്മുടെ ഔദ്യോഗിക കണക്കുകളിൽ കാണാത്ത വാഴക്കൂമ്പ്, പിണ്ടി, മുരിങ്ങയില-പൂവ്, ചെമ്പിൻതാൾ, ചേനയുടെ സസ്യഭാഗങ്ങൾ എന്നിങ്ങനെ മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന പല വിഭവങ്ങളും വീണ്ടും ഭക്ഷണ സംസ്കാരത്തിലേക്കു വരികയാണ്. ഇവയുടെ പാചകം, ഗുണങ്ങൾ എന്നിവ സംബന്ധിച്ച് പുതു തലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഒപ്പം പാചകത്തിനു തയാര്‍ രീതിയിൽ അവ പൊതു വിപണിയിൽ ലഭ്യമാക്കുകയും വേണം. ചക്കയുടെ തിരിച്ചുവരവ് ഇക്കാര്യത്തിൽ നമുക്കു മാർഗദർശിയാകട്ടെ.






































































































