പതിവ് തെറ്റി, നാളികേര മേഖല കടുത്ത പ്രതിസന്ധിയിൽ

നാളികേര മേഖല കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിൽ. കാലവർഷത്തിനിടയിൽ കൊപ്ര വില ഉയർന്ന ചരിത്രം മാത്രമേ വിപണിക്കും കാർഷിക മേഖലയ്‌ക്കും പറയാനുള്ളവെങ്കിലും ഇക്കുറി പതിവ് തെറ്റി. പിന്നിട്ട രണ്ടാഴ്‌ച്ചയായി കൊച്ചി മാർക്കറ്റ് നിശ്‌ചലമാണ്. അതേ സമയം കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ തമിഴ്‌നാട്ടിൽ വെളിച്ചെണ്ണ വില ക്വിന്റലിന് 1650 രൂപയും കൊപ്രയ്‌ക്ക് 1050 രൂപയും വർധിച്ചു.
ഈ വിലക്കയറ്റത്തിന്റെ ഒരംശം പോലും നമ്മുടെ കർഷകർക്ക് കൈപിടിയിൽ ഒതുക്കാനായില്ല. പച്ചതേങ്ങയ്‌ക്കും കൊപ്രയ്‌ക്കും ഒരു രൂപ പോലും ഉയർത്താതെ കേരളത്തിലെ മില്ലുകാർ ചരക്ക് സംഭരിക്കുന്നതായി കാർഷിക മേഖലയിൽ നിന്നും ആക്ഷേപം ഉയരുന്നു. കാർഷിക ചിലവുകൾ ഉയർന്ന് നിൽക്കുന്നതിനാൽ ഉൽപ്പന്നത്തിന് അൽപ്പം മെച്ചപ്പെട്ട വില ഏത് ഒരു കർഷകനും ആഗ്രഹിച്ച് പോകും. മഴ തുടങ്ങിയതോടെ നാളികേര വിളവെടുപ്പും തേങ്ങ വെട്ടും സ്‌തംഭിച്ചിട്ടും വിപണി അനിശ്‌ചിതാവസ്ഥയിൽ നീങ്ങുന്നത് ഗ്രാമീണ മേഖലയിലെ കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ജൂൺ പത്ത് മുതൽ കൊച്ചി ടെർമിനൽ മാർക്കറ്റിൽ കൊപ്ര 12,900 രൂപയിൽ സ്‌റ്റെഡിയാണ്.
രാജ്യാന്തര റബർ റെഡി‐ അവധി വിപണികളിൽ ഉൽപ്പന്നത്തിന് തളർച്ച നേരിട്ടങ്കിലും ഇന്ത്യൻ മാർക്കറ്റ് മികവിലാണ്. ടയർ കമ്പനികൾ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 274 രൂപയായി ഉയർത്തി. ഒട്ടുപാലിന് കടുത്ത ക്ഷാമം നേരിട്ടതോടെ ഉത്തരേന്ത്യയിൽ നിന്നുള്ള ചെറുകിട വ്യവസായികൾ നിരക്ക് കിലോ മൂന്ന് രൂപ ഉയർത്തി 173 രൂപ ഉയർത്തി. തായ് വിപണിയായ ബാങ്കോക്കിൽ റബർ കിലോ 296 രൂപ്യയായി താഴ്‌ന്നു.






































































































