കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ചത്, നിലച്ച ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻറെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.


ലിഫ്റ്റ് നിർമ്മിച്ച കമ്പനി പ്രതിനിധികളെയും ടെകീഷ്യൻമാരെയും വിളിച്ചു വരുത്തിയാണ് പരിശോധന നടത്തിയത്.
കട്ടപ്പന പവിത്ര ഗോൾഡ് മാനേജിങ് പാർട്ണർ സണ്ണി ഫ്രാൻസിസാണ് കഴിഞ്ഞ ദിവസം ലിഫ്റ്റ് അപകടത്തിൽ മരിച്ചത്. സണ്ണി ഫ്രാൻസിസ് കെട്ടിടത്തിൻറെ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ രണ്ടാം നിലക്കും ഗ്രൗണ്ട് ഫ്ലോറിനും ഇടക്കു വച്ചാണ് ലിഫ്റ്റ് നിശ്ചലമായത്. തുടർന്ന് സണ്ണിയുടെ കടയിലെ ജീവനക്കാരെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു.
ഇദ്ദേഹത്തിന് ലിഫ്റ്റ് കമ്പനി അത്യാവശ്യം പരിശീലനം നൽകിയിരുന്നു. ജീവനക്കാരൻ കമ്പനി ടെക്നീഷ്യനെ വീഡിയോ കോൾ വിളിച്ചപ്പോൾ ലഭിച്ച നിർദേശമനുസരിച്ച് കൺട്രോൾ പാനലിലെ സ്വിച്ചുകളുപയോഗിച്ച് ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതേ തുടർന്ന് ലിഫ്റ്റ് അതിവേഗം മുകളിലേക്ക് കുതിച്ചു. കെട്ടിടം ഉൾപ്പെടെ കുലുങ്ങുന്ന രീതിയിലാണ് ലിഫ്റ്റ് നാലാം നിലയുടെ മുകളിൽ ഇടിച്ച് നിന്നത്. ഫയർ ഫോഴ്സിൻറെ സഹായത്തോടെ ലിഫ്റ്റിൻറെ വാതിൽ വെട്ടിപ്പൊളിച്ചാണ് സണ്ണിയെ പുറത്തെടുത്തത്. തലക്കും സുഷുമ്നാ നാഡിക്കും ഏറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനു പുറമെ ലിഫ്റ്റ് കമ്പനിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട് അടുത്ത ദിവസം സർക്കാരിന് കൈമാറും.
ഇടുക്കി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ
സജിത് കുമാറിൻ്റ് നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കട്ടപ്പന പോലീസും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. സണ്ണി ഫ്രാൻസിസിൻറെ മൃതദേഹം കട്ടപ്പന സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.