പ്രിയദർശിനി പദ്ധതി: പ്രതിദിന കലക്ഷൻ കുറഞ്ഞു; സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ

പ്രിയദർശിനി സർവീസിന് ശേഷം കടുത്ത പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ നിലനിർത്താൻ സർക്കാരിന് മുന്നിൽ അഭ്യർത്ഥനയുമായി ബസ് ഉടമകളുടെ സംഘടനകൾ. ബസുകൾ സർക്കാർ വാടകക്ക് എടുത്ത് സീറോ ടിക്കറ്റിങ് സമ്പ്രദായം സ്വകാര്യ ബസുകളിലും ഏർപ്പെടുത്തണമെന്നാണ് നിർദേശം. ഇതിനിടെ പുതിയ കെഎസ്‌ആർടിസി ബസുകൾ വാങ്ങാൻ എംഎൽഎമാരുടെ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ ആലോചന തുടങ്ങി.
ബസൊന്നിന് 1000 മുതൽ 4000 വരെ പ്രതിദിന കലക്ഷൻ കുറഞ്ഞസാഹചര്യത്തിലാണ് സർക്കാരിന് മുന്നിൽ പുതിയ നിർദേശം വച്ച് ഉടമകൾ പിടിച്ചു നിൽക്കാൻ അവസരം തേടുന്നത്. സീറോ ടിക്കറ്റ് സമ്പ്രദായം സ്വകാര്യ ബസുകളിലും ഏർപ്പെടുത്തണമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറയുന്നത്. സ്വകാര്യ ബസുകൾ സർക്കാർ വാടകക്ക് എടുത്ത് പ്രതിസന്ധി പരിഹരിക്കണം. അല്ലാത്ത പക്ഷം മുന്നോട്ട് പോകുക അസാധ്യമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു.
അതേസമയം സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളുടെ എണ്ണം കൂട്ടാൻ എംഎൽഎമാരുടെ ഫണ്ടിൽ നിന്ന് ബസ് വാങ്ങാൻ ആലോചന നടത്തുകയാണ് സർക്കാർ. പ്ലാൻ ഫണ്ടിൽ നിന്ന് തുക ഉപയോഗിച്ച് ബസ് വാങ്ങി മണ്ഡലത്തിനായി നൽകും. ജീവനക്കാരെയും പരിപാലനവും കെഎസ്‌ആർടിസി നിർവഹിക്കും. ഉടൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയേക്കുമെന്ന് ഗതാഗത മന്ത്രി പറയുന്നത്. സംസ്ഥാനത്തെ ബസുകളുടെ കുറവ് പരിഹരിക്കാൻ പുതിയ നീക്കം സഹായകരമാകുമെന്നാണ് പ്രതീക്ഷ.









































































































































