നയരേഖ നടപ്പാക്കുക പാര്‍ട്ടി നയമനുസരിച്ച് മാത്രം: മുഖ്യമന്ത്രി


സിപിഐഎം നയത്തിന് അകത്തുനിന്നുകൊണ്ടു മാത്രമേ നയരേഖ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിച്ച ‘നവകേരളത്തിനായി പുതുവഴികള്‍’ രേഖയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വകാര്യപങ്കാളിത്തത്തിന് അനുകൂലമായ നയം, സെസും ഫീസും പിരിക്കാനുള്ള നീക്കം തുടങ്ങിയവ ചൂണ്ടിക്കാട്ടി ഉയർന്നുവന്ന വിമർശനങ്ങൾക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്. വികസനത്തിന് ജനം അനുകൂലമാണെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഭവസമാഹരണത്തില്‍ ജനദ്രോഹ നിലപാട് ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.
സെസ്, ഫീസ് തുടങ്ങിയവ വിഭവസമാഹരണത്തിനുള്ള ഒരു സാധ്യത എന്ന നിലയിലാണ് മുന്നോട്ടുവെച്ചത്. ഉടൻ അതേപടി നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല. ഇക്കാര്യത്തിൽ ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ മുന്നോട്ടുപോകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം, നവകേരളത്തിനായി പുതുവഴികള്‍ എന്ന രേഖയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ചില പ്രതിനിധികൾ ആശങ്കകൾ ഉന്നയിച്ചിരുന്നു. നിലവില്‍ സൗജന്യമായി നല്‍കിവരുന്ന സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുകയും സെസ് ഏര്‍പ്പെടുത്തുകയുമൊക്കെ ചെയ്താല്‍ ജനങ്ങള്‍ എതിരാകുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അടക്കം സിപിഎമ്മിന്റെ നയത്തിലുണ്ടായ വ്യതിയാനം പാര്‍ട്ടി ശത്രുക്കള്‍ ഉപയോഗിക്കുമെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.