കേരളത്തിൽ വികസനകുതിപ്പ്; വെല്ലുവിളികളെ തരണം ചെയ്ത് പാർട്ടി ശക്തമായി മുന്നോട്ട് പോകും; എം വി ഗോവിന്ദൻ

കേരളത്തെ വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്തെ വികസനരംഗത്ത് ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ഉണ്ടാകുമെന്നും അടിസ്ഥാന വർഗത്തിന്റെ ഉന്നമനമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. എല്ലാ വെല്ലുവിളികളെയും പ്രതിസന്ധിയെയും തരണം ചെയ്ത് പാർട്ടി ശക്തമായി മുന്നോട്ട് പോകും എന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ചരിത്രത്തിലെ നാഴികക്കല്ലായി സിപിഐഎം സംസ്ഥാന സമ്മേളനം മാറി. സമ്മേളനത്തിൽ ആരോഗ്യകരമായ ചർച്ചകൾ നടന്നു.ഒറ്റക്കെട്ടായി വെല്ലുവിളികളെ നേരിടാൻ പാർട്ടിയെ സജ്ജമാക്കും. 17 പുതുമുഖങ്ങൾ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലുണ്ട്. കേന്ദ്രം അവഗണിച്ചാലും കേരളം സ്വന്തം കാലിൽ നിൽക്കും എന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍ ചൂണ്ടികാണിച്ച എല്ലാ പിന്തിരിപ്പന്മാരുടെയും ഒരു മുന്നണി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പാര്‍ട്ടിക്കുമെതിരായി രൂപപ്പെട്ട് വരുന്നു. ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമെല്ലാം ചേര്‍ന്ന് അവരുടെയെല്ലാം പൊതുശത്രു സിപിഐഎം ആണ് എന്ന് പ്രഖ്യാപിക്കുന്നു. ഈ പ്രചരണ കോലാഹലങ്ങളെയാകെ നേരിടും.
‘ജനങ്ങളുടെ പിന്തുണയോടെ രണ്ടാം ടേം അധികാരത്തില്‍ വന്നതുപോലെ 2026ലെ തെരഞ്ഞെടുപ്പിലും അതിന് മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം സിപിഐഎമ്മിന് സൃഷ്ടിക്കാനാവണം. സംഘടനാപരമായ കരുത്ത് നേടിയെടുക്കണം’- എം വി ഗോവിന്ദൻ പറഞ്ഞു.













































































