തെലങ്കാനയിൽ മുതിർന്ന ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു


തെലങ്കാന മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എ.പി ജിതേന്ദർ റെഡ്ഡി കോൺഗ്രസിൽ. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇൻചാർജ് ദീപ ദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിൽ അംഗത്വം സ്വീകരിച്ചു. റെഡ്ഡിയെ തെലങ്കാന സർക്കാരിൻ്റെ ഉപദേശകനായി കോൺഗ്രസ്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇന്നലെയാണ് ജിതേന്ദർ ബിജെപിയിൽ നിന്ന് രാജിവെച്ചത്. പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഡി.കെ അരുണയാണ് മഹബൂബ് നഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. പുറത്തുനിന്നുള്ളവർക്കാണ് പാർട്ടി മുൻഗണന നൽകുന്നതെന്നും തുടരുന്നതിൽ അർത്ഥമില്ലെന്നും മുൻ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്ന ജിതേന്ദർ റെഡ്ഡി രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.
“ലോക്സഭാ തെരഞ്ഞെടുപ്പിൽ, അടുത്തിടെ പാർട്ടിയിൽ ചേർന്ന പുറത്തുനിന്നുള്ളവർക്കാണ് ബിജെപി മുൻഗണന നൽകുന്നത്. എൻ്റെ ആശങ്കകൾ സംസ്ഥാന-ദേശീയ തലത്തിൽ പലതവണ ഞാൻ അറിയിച്ചിട്ടുണ്ട്. ഇനി തുടരുന്നതിൽ അർത്ഥമില്ല. വേദനയോടെ ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് രാജിവെക്കുന്നു”- ജിതേന്ദർ റെഡ്ഡി രാജിക്കത്തിൽ പറഞ്ഞു.