തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കും

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കും. ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായി വിവരം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയിൽ മുൻപന്തിയിലാണ് തിരുവനന്തപുരം.
ഇത്തവണയും കോൺഗ്രസിന് ശശി തരൂരെങ്കിൽ നേരിടാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇറങ്ങുമോ? രാജീവിനു തന്നെ തന്നെ നറുക്കു വീഴുമെന്നാണു സൂചനകൾ.മത്സരത്തെക്കുറിച്ചു പാർട്ടിയുടെ അന്തിമ തീരുമാനം വരുന്നതു വരെ പ്രതികരിക്കില്ലെന്ന നിലപാടിലാണ് ഐടി സഹമന്ത്രിയായ അദ്ദേഹം. എന്നാൽ ബെംഗളൂരു നഗരത്തിലെ 3 മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കാൻ അദ്ദേഹത്തിന് താത്പര്യമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തൃശൂർ കഴിഞ്ഞാൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. നേരത്തേ തന്നെ ഇവിടെ നിന്ന് ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖർ. നേരത്തേ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ എൻ ഡി എയുടെ വൈസ് ചെർമാനായിരുന്നു.
കഴിഞ്ഞ തവണ ബിജെപിയുടെ കുമ്മനം രാജശേഖരൻ 31% വോട്ടുകളാണു നേടിയത്. കോൺഗ്രസിന് 41% വോട്ടു കിട്ടി. അതിനിടെ കേരളത്തിലെ ബി ജെ പിയുടെ സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കും. ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയായിരിക്കും പ്രഖ്യാപിക്കുക.
തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും സ്ഥാനാർത്ഥികളായേക്കുക. ഇവർ ഇതിനോടകം തന്നെ മണ്ഡലത്തിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് നിന്ന് എം ടി രമേശ് ആയിരിക്കും മത്സരിച്ചേക്കുക.













































































