നേരിന്റെ റിലീസ് തടയില്ല; മോഹന്‍ലാലിനും ജീത്തു ജോസഫിനും ഹൈക്കോടതിയുടെ നോട്ടീസ്


കൊച്ചി: മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്. സംവിധായകന്‍ ജീത്തു ജോസഫും മോഹന്‍ലാലും വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കഥാകൃത്ത് ദീപക് ഉണ്ണി നല്‍കിയ ഹര്‍ജിയിയില്‍ നാളെ ഹൈക്കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
സംവിധായകന്‍ ജീത്തു ജോസഫും സഹ തിരക്കഥാകൃത്തും അഭിനേത്രിയുമായ അഡ്വ. ശാന്തിപ്രിയയും ചേര്‍ന്ന് സ്‌ക്രിപ്റ്റ് മോഷ്ടിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. തന്റെ കഥ മോഷ്ടിച്ചാണ് ജീത്തു ജോസഫ് സിനിമയാക്കിയത്. 49 പേജ് അടങ്ങുന്ന കഥാതന്തു വാങ്ങിയ ശേഷം സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് ദീപക് ഉണ്ണിയുടെ ആരോപണം. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് കഥാകൃത്ത് ഹൈക്കോടതിയെ സമീപിച്ചത്.
കോർട്ട് റൂം ഡ്രാമ ഴോണറിലുള്ള നേര് മോഹൻലാലുമായുള്ള ജീത്തുവിന്റെ അഞ്ചാമത്തെ സിനിമയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. പ്രിയമണി, ജഗദീഷ്, അൻശ്വര രാജൻ, ഗണേശ് കുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.