മൂന്നാർ കയ്യേറ്റം ഒഴിപ്പിൽ ; വാണിജ്യാ വശ്യത്തിനും താമസത്തിനുമുള്ള കെട്ടിടങ്ങൾ പൊളിക്കരുത്, ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിൽ ഇടപെടലുമായി ഹൈക്കോടതി. കയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കുമ്പോൾ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുത്. കൃഷി ഭൂമി പരിപാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റവും അതിലെ നിർമാണവും തടയണമെന്ന ഹർജികളിലാണ് ഹൈക്കോടതി നിർദേശം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുത്. കൂടാതെ, ഏലം, തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്,ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട സ്പെഷൻ ബെഞ്ച് വ്യക്തമാക്കി.
വിളകൾ നശിക്കില്ലെന്ന കാര്യം സർക്കാർ ഉറപ്പാക്കണം. ഇത്തരം ഭൂമികൾ കുടുംബശ്രീയെ വേണമെങ്കിൽ ഏൽപ്പിക്കാം. ഇതിന് സാധിക്കില്ലെങ്കിൽ വ്യവസ്ഥകൾ പ്രകാരം ലേലം ചെയ്യാമെന്നും കോടതി പറഞ്ഞു. കയ്യേറ്റഭൂമിയിൽ താമസമുള്ള കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് തടസ്സമില്ല. താമസക്കാർ തുടരുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം അനുസരിച്ച ഉചിത സമയത്ത് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. കെട്ടിടം നിർമിക്കാൻ എൻഒസി വേണമെന്ന വിഷയത്തിൽ ഒരു ദശാബ്ദം കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ലെന്നത് കോടതി ചൂണ്ടിക്കാട്ടി. പട്ടയം നൽകുന്നതിനും കൃത്യമായി സർട്ടിഫിക്കറ്റ് നൽകുന്നതിനും സർക്കാർ വിശദീകരണം നൽകണം വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെ 239.42 ഏക്കറിൽ കയ്യേറ്റം ഒഴിപ്പിച്ചെന്ന് സർക്കാർ അറിയിച്ചു. വിഷയം നവംബർ 7ന് കോടതി വീണ്ടും പരിഗണിക്കും.









































































