കൂട്ടാര്‍ സ്വദേശികളുടെ സ്വന്തം മുടിയൻ;ഗിന്നസ് റിക്കോര്‍ഡ് സ്വപ്നം കണ്ട് വിഷ്ണു


നെടുങ്കണ്ടം: ഉന്നതവിദ്യാഭ്യാസത്തിന് തടസമായിട്ടും മുടി വളര്‍ത്തലില്‍ നിന്ന് പിന്‍തിരിയാതെ വിഷ്ണു. നീട്ടി വളര്‍ത്തിയ മുടി ഉപയോഗിച്ച് ഗിന്നസ് റിക്കോര്‍ഡ് നേടുകയെന്നതാണ് കൂട്ടാര്‍ അല്ലിയാര്‍ സ്വദേശി വിഷ്ണു ഭവനില്‍ വിഷ്ണു(22)ന്റെ ജീവിതാഭിലാഷം. ഉപ്പും മുളക് സീരിയലിലെ ഋഷിയെന്ന മുടിയന്‍ വിവാദം സജീവമായതോടെ കുട്ടാര്‍ സ്വദേശികളുടെ മുടിയനായ വിഷ്ണു ശ്രദ്ധാകേന്ദ്രമായി. തലമുടി വളര്‍ത്തി ആദ്യകാലങ്ങളില്‍ എതിര്‍പ്പുമായി പലരും പ്രത്യക്ഷത്തിലും അല്ലാതെയും വന്നെങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി മുടി സംരക്ഷിച്ച് വളര്‍ത്തുന്ന തിരക്കിലാണ് വിഷ്്ണു. ഇപ്പോള്‍ 80 സെന്റീമീറ്റര്‍ നീളമുണ്ട് തന്റെ തലമുടിയ്ക്ക്. ഇതിനെ പരിപാലിക്കുകയെന്നതാണ് ഏറ്റവും വലിയ ഭാരിച്ചപണിയാണെന്ന് വിഷ്ണു പറയുന്നു. ഇതിനായി ചെമ്പരത്തി, കറ്റാര്‍വാഴ, ഉലുവ എന്നിവ മാത്രമാണ് ഇവയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുക. തുടക്കം മുതലേ മാതാപിതാക്കളായ സുരേഷും ദീപയും സഹോദരന്‍ ജിഷ്ണുവും പ്രോത്സഹനമായി നില്‍ക്കുന്നുവെന്നതാണ് ഏക ആശ്വാസം. കോളേജില്‍ ചേരുവാന്‍ ചെന്നപ്പോള്‍ മുടി നീട്ടി വളര്‍ത്തിയത് കേളേജ് അധികരുടെ കണ്ണില്‍ കരടായി. അതോടെ പഠനം നിര്‍ത്തി ഓട്ടോറിക്ഷയുമായി കൂട്ടാര്‍ ഇറങ്ങി. തലമുടി നീണ്ടതോടെ എതിരുമായി നിന്ന പലരും ആരാധകരായി. ഇതോടെ കൂട്ടാര്‍ നിവാസികളുടെ മുടിയനായി മാറി വിഷ്ണു. അധിക നേരവും തലമുടി കെട്ടിവെച്ച് തലയില്‍ തൊപ്പിവെച്ചാണ് വിഷ്ണു നടക്കാറ്. ഇതിനാല്‍ തന്നെ അധികമാര്‍ക്കും അറിയില്ലായെങ്കിലും തലമുടി അഴിച്ചിടുന്നതോടെ ആളുകള്‍ ഓടിയെത്തും. തലമുടി വളര്‍ത്തുന്നതിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുകയും ഈ മേഖലയിലെ വിവിധ റിക്കോര്‍ഡുകള്‍ കരസ്ഥമാക്കുകയെന്നതാണ് വിഷ്ണുവിന്റെ ജീവിതാഭിലാഷം.