‘മതസ്വാതന്ത്ര്യം ഇല്ലെന്നു പറഞ്ഞ് ചിലർ ഇന്ത്യയെ അപഹസിക്കുന്നു’: ഓർത്തഡോക്സ് സഭാ മെത്രാപൊലീത്ത

എല്ലാ മതവിഭാഗങ്ങൾക്കിടയിലും വർഗീയ സംഘടനകളുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനം മെത്രാപൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. മതത്തിന് ഇത്തരം സംഘടനകളുടെ ലക്ഷ്യമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഭാരതത്തെ അപഹസിക്കുന്ന ഒരു സമൂഹം രാജ്യാന്തര മാധ്യമത്തിലേക്ക് ഇവിടെനിന്ന് പോകുന്നുണ്ട്. രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്നും അവർ വെറുതെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”പുറത്തുനിന്ന് പലപ്പോഴും എന്നെ ആളുകൾ വിളിക്കാറുണ്ട്. എന്താണിവിടെ നടക്കുന്നത്, ആളുകളെ കൊല്ലുകയാണോ? എന്നൊക്കെയാണ് അവർ ചോദിക്കുന്നത്. ഇന്ത്യ വലിയൊരു രാജ്യമാണ്. അവിടെയും ഇവിടെയുമൊക്കെ ചില അസ്വാരസ്യങ്ങൾ ഉണ്ടാകും. അങ്ങനെയുണ്ടായാൽ അത് വേണ്ടപ്പെട്ടവരെ അറിയിക്കുക അതിന്റെ നിയമനടപടികളിലേക്ക് പോകുക, പ്രതിഷേധിക്കേണ്ടിടത്ത് പ്രതിഷേധിക്കുക. കന്യാസത്രീകളെ ഉപദ്രവിച്ചതിൽ പ്രതിഷേധത്തിൽ ഞാനും പങ്കെടുത്തിരുന്നു.
നാലു ദിവസം കഴിഞ്ഞപ്പോഴാണ് വാർത്തവരുന്നത് കന്യാസ്ത്രീകളെ ഉപദ്രവിച്ചത് വ്യാജ ഐഡിയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി പ്രവർത്തിക്കുന്ന ആളുകളാണ്. അവരെ പിടിച്ചു കഴിഞ്ഞപ്പോൾ അവർ വിഎച്ചപി ഒന്നുമല്ല. എന്നുകരുതി ഞാൻ വിഎച്ച്പി നല്ലതാണെന്നല്ല പറയുന്നത്. എല്ലാ മതങ്ങളിലും വർഗീയ സംഘടനങ്ങളിലുണ്ട്. എന്നാൽ വർഗീയ സംഘടനകളുടെ ലക്ഷ്യമല്ല മതത്തിന്റെ ആത്യന്തികമായ ലക്ഷ്യം”- അദ്ദേഹം പറഞ്ഞു.