കോഴിക്കോട് ട്രെയിനിൽ തീവെപ്പ്; ഒരു കുട്ടിയുൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ


കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതം. അക്രമിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. 9 പേർക്കാണ് അക്രമത്തിൽ പൊള്ളലേറ്റത്. 3 പേർ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിലും 5 പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അക്രമം കണ്ട് രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് ചാടിയവരാകാമെന്നാണ് പൊലീസ് പറയുന്നത്.
യുവതിയുടേയും കുഞ്ഞിന്റേയും ഒരു മധ്യവയസ്‌കന്റേയും ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ ഷഹ്റാമത്ത് (രണ്ടര വയസ്സ്), ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ ഇന്നലെ രാത്രി 9.11 ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തീ ആളിപ്പടർന്നതോടെ യാത്രക്കാർ അടുത്ത കോച്ചിലേക്ക് ഓടി. ചിലർ ചങ്ങല വലിച്ചതോടെ ട്രെയിൻ കോരപ്പുഴ പാലത്തിൽ പിടിച്ചിട്ടു. ഈ സമയത്താണ് അക്രമി കടന്നു കളഞ്ഞത്.
പെട്രോൾ സ്പ്രേ ചെയ്‌ത ശേഷം തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. അക്രമിക്കും പൊള്ളലേറ്റതായും സൂചനയുണ്ട്. അക്രമം ഉണ്ടായ D1, D2 കോച്ചുകൾ പൊലീസ് സീൽ ചെയ്‌തു.
പൊള്ളലേറ്റവരിൽ ഒമ്പത് പേരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളായ വക്കീല്‍ ഗുമസ്തന്‍ കതിരൂര്‍ നായനാര്‍ റോഡ് പൊയ്യില്‍ വീട്ടില്‍ അനില്‍ കുമാര്‍ (50), മകന്‍ അദ്വൈദ് (21) എന്നിവരാണവര്‍. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.