സംസ്ഥാന സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതി: 28 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് 5 കിലോ അരി വീതം


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്കൂള്‍ കുട്ടികള്‍ക്കുളള അരി വിതരണം നാളെ മുതല്‍ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.28 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി വീതം നല്‍കും. ഇതിന്റെ ചെലവുകള്‍ക്കായി സംസ്ഥാന വിഹിതത്തില്‍ നിന്ന് 71,86,000 രൂപയാണ് ചെലവഴിക്കുന്നത്. മധ്യവേനല്‍ അവധിക്കായി സ്കൂളുകള്‍ അടക്കുന്നതിന് മുമ്ബ് അരി വിതരണം പൂര്‍ത്തിയാക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
വിതരണത്തിന് ആവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്കൂളുകളില്‍ എത്തിക്കുന്ന നടപടികള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. 12,037 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അരി വിതരണം നടത്തുക. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് ബീമാപ്പള്ളി യുപി സ്‌കൂളില്‍ വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും.
കേരള സ്‌കൂള്‍ എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ നല്ല ആശയങ്ങളേയു വിദ്യാഭ്യാസത്തിനു വേണ്ടി ഉള്‍കൊളളിക്കണം. വിദ്യാഭ്യാസ മേഖലയിലെ നൂതനമായ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാനും പങ്കുവെക്കാനുമുളള വേദി കൂടിയാണ് എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ് എന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് വിദ്യാഭ്യാസ മേഖലയില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. എന്‍സിഇആര്‍ടിയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് വിദ്യാഭ്യാസ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുക. കേരള വിദ്യാഭ്യാസം-ചരിത്രം, വര്‍ത്തമാനം, പുതിയ പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാല വിസി പ്രൊഫസര്‍ എം വി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. ഒന്നാം തീയതി നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഡോ. ബുലകി ഡാസ് കല്ല മുഖ്യാതിഥിയാകും. കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.