ജനന നിരക്ക് കുറയുന്നു; ജനസംഖ്യാ വർധനവിനുള്ള നിർദ്ദേശങ്ങളുമായി ചൈന

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. പക്ഷേ, കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇതോടെ ജനസംഖ്യ വർധിപ്പിക്കാനുള്ള വഴി തേടുകയാണ് ചൈന. രാഷ്ട്രീയ ഉപദേഷ്ടാക്കൾ ഇതിനായി 20 മാർഗ്ഗനിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്.
1980 മുതൽ 2015 വരെ ചൈന ഒറ്റക്കുട്ടി നയമായിരുന്നു പിന്തുടർന്നത്. ഇതോടെ രാജ്യത്തെ ജനനനിരക്ക് കുറയുകയും ജനസംഖ്യയെ ബാധിക്കുകയും ചെയ്തു. 2021 ൽ മൂന്ന് കുട്ടികൾ വരെ ആകാമെന്ന് ചൈന പറഞ്ഞിരുന്നു. എന്നാൽ കോവിഡ് -19 സാമൂഹിക-സാമ്പത്തിക സാഹചര്യത്തെ ബാധിച്ചതിനാൽ, പലരും കുട്ടികളെക്കുറിച്ച് ചിന്തിച്ചില്ല.
ശിശുപരിപാലനത്തിന്‍റെ ഉയർന്ന ചെലവ്, വിദ്യാഭ്യാസച്ചെലവ്, കുറഞ്ഞ വരുമാനം, ലിംഗ അസമത്വം എന്നിവയെല്ലാം കുട്ടികൾ വേണ്ടന്നുള്ളതിനുള്ള കാരണങ്ങളായി യുവാക്കൾ ചൂണ്ടിക്കാണിക്കുന്നു. ആയതിനാൽ രണ്ടാമത്തെയും മൂന്നാമത്തെയും കുഞ്ഞിനെ സ്വീകരിക്കുന്ന കുടുംബങ്ങൾക്ക് സബ്സിഡി മുതൽ സൗജന്യ പൊതുവിദ്യാഭ്യാസം വരെ നിർദ്ദേശത്തിൽ പരാമർശിക്കുന്നുണ്ട്.
















































































































