കോന്നി ബസ് അപകടം; നിർണായക കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസിന്‍റെ സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിൽ ആയിരുന്നെന്ന് കണ്ടെത്തൽ. വാഹനത്തിൽ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നില്ല. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ.
പത്തനംതിട്ട കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്കേറ്റിരുന്നു. കെഎസ്ആർടിസി ബസിലെയും കാറിലെയും ഡ്രൈവർമാർ ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ അപകടത്തിൽപ്പെട്ടത്. കാറുമായുള്ള ഇടിയുടെ ആഘാതത്തിൽ ഇടത്തോട്ട് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് പള്ളിയുടെ മതിലിൽ ഇടിച്ച് കമാനം ഇടിഞ്ഞ് ബസിന് മുകളിലേക്ക് വീണു. കോൺക്രീറ്റ് പാളികളും ഇഷ്ടികകളും ബസിന് മുകളിൽ വീണതോടെ അപകടത്തിൻ്റെ തോത് വർദ്ധിച്ചു.
ബസിലുണ്ടായിരുന്ന 15 പേർക്കും രണ്ട് കാർ യാത്രക്കാർക്കും പരിക്കേറ്റു. ബസിന്‍റെ ഡ്രൈവർ പിറവന്തൂർ സ്വദേശി അജയകുമാർ, മുൻസീറ്റിലിരുന്ന കോന്നി മങ്ങാരം സ്വദേശിനി ശൈലജ, കാർ ഡ്രൈവർ ജെറോം ചൗധരി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ രണ്ട് ഡ്രൈവർമാരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. കാറിലുണ്ടായിരുന്ന രണ്ടുപേരും ഇതര സംസ്ഥാനക്കാരാണ്. മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും പോലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.













































































