ചാര ബലൂണ്‍ വെടിവെച്ചുവീഴ്ത്തിയ സംഭവം; ‘അനിവാര്യമായ പ്രതികരണം’ നേരിടേണ്ടി വരുമെന്ന് ചൈന

ബീജിങ്: ചാര ബലൂൺ വെടിവച്ചിട്ടതിൽ അനിവാര്യമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് ചൈന യുഎസിന് മുന്നറിയിപ്പ് നൽകി. യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിതപ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമ നടപടിക്രമങ്ങളുടെ ലംഘനമാണെന്നും ചൈന ആരോപിച്ചു. ആളില്ലാത്തതും സൈനികേതരവുമായ വ്യോമയാനത്തിന് നേരെ ആക്രമണം നടത്തിയ യുഎസിന്‍റെ നടപടികളിൽ ചൈന കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ശക്തമായ പ്രതികരണം നേരിടാൻ തയ്യാറാവാനും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് വ്യോമാതിർത്തിയിൽ സംശയാസ്പദമായി പ്രത്യക്ഷപ്പെട്ട ചാര ബലൂണിനെക്കുറിച്ച് ചൈന തുടക്കത്തിൽ പ്രതികരിച്ചില്ലെങ്കിലും, ഇത് തങ്ങളുടേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂൺ ദിശ തെറ്റി യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതാകാമെന്നും പ്രതികരിച്ചു. യുഎസിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലൂടെയുള്ള ചാര ബലൂണിന്‍റെ സഞ്ചാരം യുഎസ് പ്രതിരോധ വകുപ്പിലും പൊതുജനങ്ങളിലും ഗുരുതരമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി ബലൂൺ വെടിവയ്ക്കാൻ തുടക്കത്തിൽ ആലോചിച്ചെങ്കിലും ഈ നീക്കം ഉപേക്ഷിച്ചതിൽ അമേരിക്കൻ ജനത ബൈഡൻ ഭരണകൂടത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് ശനിയാഴ്ച വൈകുന്നേരം വ്യോമസേനയുടെ യുദ്ധവിമാനത്തിന്‍റെ സഹായത്തോടെ മിസൈൽ ആക്രമണം നടത്തുകയും ബലൂൺ വെടിവച്ചിടുകയും ചെയ്തത്.
ദക്ഷിണ കരോലിനയുടെ മുകളിലാണ് ചൈനീസ് ബലൂണിന് നേരെ യുഎസ് സേന മിസൈലാക്രമണം നടത്തിയത്. തകർന്ന ബലൂൺ അറ്റ്ലാന്‍റിക് സമുദ്രത്തിൽ 47 അടി (14 മീറ്റർ) ആഴത്തിൽ പതിച്ചതായി പെന്‍റഗൺ വക്താവ് പറഞ്ഞു. ബലൂണിന്‍റെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ ആരംഭിച്ചതായും പെന്‍റഗൺ അറിയിച്ചു. യുഎസിന്റെ പരമാധികാരത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റമാണ് ചാരബലൂണിന്റെ വിന്യാസമെന്നും അതിനെതിരെയുള്ള ആലോചനപൂര്‍വവും ന്യായപൂര്‍ണവുമായ പ്രതികരണമാണ് യുഎസ് നടത്തിയതെന്ന് സെക്രട്ടറി ഓഫ് ഡിഫന്‍സ് ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു. ചാര ബലൂണിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ പറഞ്ഞ പ്രസിഡന്‍റ് ജോ ബൈഡൻ ബലൂൺ നശിപ്പിച്ച ഫൈറ്റർ പൈലറ്റുമാരെ അഭിനന്ദിച്ചു.













































































