മുലപ്പാൽ ബാങ്കിലേക്ക് 10 മാസം കൊണ്ട് 105 ലിറ്റർ പാൽ സംഭാവന ചെയ്ത് ശ്രീവിദ്യ

കോയമ്പത്തൂർ: സർക്കാരിന്റെ മുലപ്പാൽ ബാങ്കിലേക്ക് 105 ലിറ്റർ മുലപ്പാൽ സംഭാവന ചെയ്ത് ശ്രീവിദ്യ. 10 മാസം കൊണ്ടാണ് ശ്രീവിദ്യ മുലപ്പാൽ സംഭാവന ചെയ്തത്. പോഷക സമൃദ്ധമായ മുലപ്പാൽ കിട്ടാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് നൽകാനായി സേവന പ്രവർത്തനമെന്ന നിലയിലാണ് ഈ നന്മ നിറഞ്ഞ അമ്മയുടെ പ്രവർത്തനം.
പുതൂർ സ്വദേശി ഭൈരവന്‍റെ ഭാര്യ ശ്രീവിദ്യ (27) രണ്ടാമത്തെ കുഞ്ഞ് ജനിച്ച് അഞ്ചാം ദിവസം മുതൽ മുലപ്പാൽ സംഭാവന ചെയ്യുകയാണ്. തിരുപ്പൂർ സ്വദേശിയുടെ എൻ.ജി.ഒ വഴിയാണ് ശ്രീവിദ്യ മുലപ്പാൽ ബാങ്കിനെക്കുറിച്ച് അറിഞ്ഞത്. കുഞ്ഞിന് ദിവസവും മുലപ്പാൽ നൽകിക്കഴിഞ്ഞാൽ, ബാക്കിയുള്ള പാൽ പ്രത്യേകം തയ്യാറാക്കിയ ബാഗിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കും. സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ വന്ന് ഇത് സർക്കാർ ആശുപത്രികളിലെ മുലപ്പാൽ ബാങ്കിലേക്ക് കൊണ്ടുപോകും. ഏഴ് മാസമായി ഇവർ തുടർച്ചയായി പാൽ നൽകുന്നു.
മുലപ്പാൽ ലഭിക്കാത്ത നവജാത ശിശുക്കൾക്കാണ് മുലപ്പാൽ ബാങ്കിലെ പാൽ നൽകുന്നത്. കോയമ്പത്തൂരിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് മുലപ്പാൽ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. ദിവസവും നൂറുകണക്കിന് അമ്മമാരാണ് പാൽ സംഭാവന ചെയ്യുന്നത്.













































































