ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; ചെലവ് 2870 കോടി, ടൂറിസത്തിന് കരുത്താകും

പനാജി: ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമായ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 2780 കോടി മുതല്‍മുടക്കിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അന്തരിച്ച മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ പേരാണ് പ്രധാനമന്ത്രി മോപയിലെ പുതിയ വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്.ജനുവരി 5 ന് പ്രവര്‍ത്തനസജ്ജമാകുന്ന വിമാനത്താവളത്തിന്‍റെ ആദ്യഘട്ടത്തിന് പ്രതിവർഷം 44 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടാകും. പദ്ധതി പൂർണമായും പൂർത്തിയാക്കിയാൽ പ്രതിവർഷം ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഗോവയിൽ ഇപ്പോഴുള്ള ദബോലിം വിമാനത്താവളത്തിന് ഒരു വർഷം 85 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെങ്കിലും ചരക്ക് ഗതാഗതത്തിനുള്ള സൗകര്യം ഇവിടെ ഇല്ല. അത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് പുതിയ വിമാനത്താവളം നിർമിച്ചിരിക്കുന്നത്.അത്യാധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തിലൊരുക്കിയ വിമാനത്താവളമാണ് മോപയിലേത്. 3D മോണോലിതിക് പ്രീകാസ്റ്റ് കെട്ടിടങ്ങള്‍, റോബോമാറ്റിക് ഹോളോ പ്രീകാസ്റ്റ് ഭിത്തികള്‍, 5G അനുകൂല ഐടി ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവ വിമാനത്താവളത്തിന്റെ പ്രത്യേകതകളാണ്. പൂര്‍ണമായും സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്‍കിയൊരുക്കിയ വിമാനത്താവളത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ്, ഹരിത നിര്‍മ്മിത കെട്ടിടങ്ങള്‍, മഴവെള്ള സംഭരണികള്‍, പുനരുത്പാദന ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റ്, തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൂടാതെ റണ്‍വേയില്‍ എ.ഇ.ഡി ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും ഭാരമേറിയ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി വന്നിറങ്ങാനും പറന്ന് ഉയരാനും പാകത്തിനാണ് മോപ വിമാനത്താവളത്തിലെ റണ്‍വേ നിര്‍മ്മിച്ചിരിക്കുന്നത്. 14 പാര്‍ക്കിങ്ങ് ബേയുകള്‍, വിമാനങ്ങള്‍ക്കുള്ള രാത്രി കാല പാര്‍ക്കിങ്ങ് സൗകര്യം, സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.നോർത്ത് ഗോവയിലെ 2,312 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിന്‍റെ നടത്തിപ്പു ചുമതല 40 വർഷത്തേക്ക് ജിഎംആർ ഗോവ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനാണ് നല്‍കിയിരിക്കുന്നത്. ഇത് 20 വർഷം വരെ നീട്ടിയേക്കാം. മോപ്പയിലെ പുതിയ വിമാനത്താവളം പ്രവര്‍ത്തനം സജ്ജമാകുന്നതോടെ ടൂറിസം മേഖലയില്‍ ഗോവ പുതിയ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.