ഇനി തദ്ദേശഭരണത്തിന് ഒറ്റവകുപ്പ്

കേരളത്തിലെ അധികാരവികേന്ദ്രീകരണ ചരിത്രം ആരംഭിക്കുന്നത് ഇ എം എസിന്റെ ഒന്നാം മന്ത്രിസഭയുടെ കാലത്താണ്. 1987ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് അതിന് മൂര്‍ത്തരൂപം കൈവന്നത്. ജില്ലാ കൗണ്‍സിലുകള്‍ പിരിച്ചുവിട്ടതോടെ അധികാരവികേന്ദ്രീകരണ ശ്രമങ്ങള്‍ക്ക് വന്‍തിരിച്ചടി നേരിട്ടെങ്കിലും 73, 74 ഭരണഘടനാ ഭേദഗതി തദ്ദേശഭരണസ്ഥാപനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമായി. 1992ലെ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 1994ല്‍ കേരള പഞ്ചായത്തിരാജ് ബില്ലും മുനിസിപ്പല്‍ ബില്ലും നിയമസഭ പാസാക്കി. എന്നാല്‍, വ്യവസ്ഥകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ മൂന്നാമത്തെ അധികാരകേന്ദ്രങ്ങളാക്കാന്‍ പര്യാപ്തമായിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിന് 1998ല്‍ ഇ കെ നായനാര്‍ മന്ത്രിസഭ പഞ്ചായത്തിരാജ് മുനിസിപ്പല്‍ നിയമങ്ങളില്‍ കാതലായ മാറ്റംവരുത്തി. ഈ നിയമഭേദഗതികളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അധികാരങ്ങളുള്ള സ്ഥാപനങ്ങളായി കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ മാറ്റിയത്.
കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെമേല്‍ രാഷ്ട്രീയ അധികാരംമാത്രമാണ് ഭരണഘടനാ ഭേദഗതിയിലൂടെ ലഭിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണ,ആസൂത്രണ, നിര്‍വഹണ, സാമ്ബത്തിക അധികാരം നല്‍കി. മാത്രമല്ല, വാര്‍ഷിക പദ്ധതിയുടെ 30 ശതമാനംവരുന്ന തുക ബജറ്റിലൂടെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. മഹത്തായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് രൂപംനല്‍കുകയും ഒമ്ബതാം പഞ്ചവത്സരപദ്ധതി ജനകീയ പദ്ധതിയായി നടപ്പാക്കുകയും ചെയ്തു. ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ ഉണരുകയും കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുകയും ചെയ്തു. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ആരംഭിച്ചിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വകുപ്പുകളെ ഏകോപിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിക്കുകയും ഇക്കാര്യം പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു.തദ്ദേശസ്ഥാപനങ്ങള്‍ക്ക് പിന്തുണാ സംവിധാനത്തിനായി പഞ്ചായത്തുകള്‍ക്ക് പഞ്ചായത്ത് ഡയറക്ടറേറ്റും ബ്ലോക്കുകള്‍ക്ക് ഗ്രാമവികസന കമീഷണറേറ്റും നഗരസഭകള്‍ക്ക് നഗരകാര്യ ഡയറക്ടറേറ്റും സാങ്കേതികസേവനം നല്‍കുന്നതിന് എന്‍ജിനിയറിങ് വിഭാഗവും നഗരഗ്രാമാസൂത്രണത്തിന് ചീഫ് ടൗണ്‍ പ്ലാനറുടെ വകുപ്പും പ്രവര്‍ത്തിക്കുന്നു. ഇവ പരസ്പരം ബന്ധപ്പെടാതെ തുരുത്തുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഏകോപനം നടക്കുന്നില്ല. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ക്കിടയിലും നഗരസഭകളും ത്രിതല പഞ്ചായത്തുകള്‍ തമ്മിലും യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണം. വിവിധ തട്ടുകളെ ഏകോപിപ്പിക്കുകയും ജില്ലയുടെ മൊത്തം വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും വേണം. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു വകുപ്പ് മതിയാകുമെന്ന തീരുമാനത്തിലെത്തിയത്
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത് ‘എല്ലാ വകുപ്പുകളെയും ചേര്‍ത്ത് മന്ത്രിയും സെക്രട്ടറിയും ഒരു പൊതു കേഡറുമുള്ള വകുപ്പാക്കി മാറ്റും’എന്നാണ്. ഈ വാഗ്ദാനം നിറവേറ്റുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ചുമതല ലോക്കല്‍ ഗവണ്‍മെന്റ് കമീഷനെയാണ് ഏല്‍പ്പിച്ചത്. ഒന്നാം ഭരണപരിഷ്കാര കമീഷന്‍ മുതലുള്ള എല്ലാ റിപ്പോര്‍ട്ടും പരിശോധിച്ച് ബന്ധപ്പെട്ട എല്ലാ സംഘടനയുമായും ചര്‍ച്ച ചെയ്തുമാണ് വിശേഷാല്‍ ചട്ടങ്ങളുടെ കരട് തയ്യാറാക്കിയത്. ഈ വകുപ്പിന്റെ പ്രവര്‍ത്തനം മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാണ്. മറ്റു വകുപ്പുകളില്‍ ഉള്ളതുപോലെ ഭരണനിര്‍വഹണത്തിന് ഇവിടെ സാധ്യതയില്ല. വകുപ്പുകളുടെ ഏകീകരണം എന്നാല്‍ തസ്തികകളുടെ ഏകീകരണമല്ല. പ്രധാന ലക്ഷ്യം ചുമതലാപരമായ ഏകോപനമാണ്. ഭരണഘടനാപരമായും നിയമപരവുമായി പ്രവര്‍ത്തിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ കാതല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളും അധ്യക്ഷരുമാണ്. അവര്‍ക്ക് ആവശ്യമായ പിന്തുണ സംവിധാനം നല്‍കാന്‍ മാത്രമേ വകുപ്പിന് കഴിയുകയുള്ളൂ.
തദ്ദേശഭരണ പൊതുസര്‍വീസ് രൂപീകരണത്തോടെ സംസ്ഥാനതലത്തില്‍ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തില്‍ ഒരു മേധാവിയും നിലവില്‍വരും. ഏകദേശം 32,000 സ്ഥിരം ജീവനക്കാരും ഏഴായിരത്തോളം കണ്ടിന്‍ജന്‍സി ജീവനക്കാരും ചേരുമ്ബോള്‍ മേജര്‍ വകുപ്പുകളില്‍ ഒന്നായിമാറും. ഏകീകൃത വകുപ്പുമേധാവി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ആയിരിക്കും. റൂറല്‍, അര്‍ബന്‍, പ്ലാനിങ്, എന്‍ജിനിയറിങ് എന്നീ നാല് വിഭാഗം ഉണ്ടാകും.
ഏകോപനത്തിലൂടെ ഉണ്ടാകുന്ന പ്രധാന നേട്ടം ജില്ലാതലത്തില്‍ ശക്തമായ ഭരണസംവിധാനം നിലവില്‍ വരുന്നു എന്നതാണ്. പഞ്ചായത്തിനും ഗ്രാമവികസനത്തിനും നഗര–-ഗ്രാമാസൂത്രണത്തിനും മാത്രമാണ് ഇപ്പോള്‍ ജില്ലാ ഓഫീസുകളുള്ളത്. മറ്റു രണ്ടു വകുപ്പുകള്‍ക്കും മേഖലാ ഓഫീസുകളാണ്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം ഇനി നിലവില്‍വരും.
ഏകോപനത്തോടെ ജില്ലാ ആസൂത്രണസമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാകും. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും ജില്ലാ ഓഫീസിന്റെ സഹായം ഉണ്ടാകും. ജില്ലാ പദ്ധതിയും സംസ്ഥാന പദ്ധതിയും തമ്മിലുള്ള പരസ്പരപൂരകത്വം ഉറപ്പാക്കാന്‍ എളുപ്പമാകും. എന്‍ജിനിയറിങ്, നഗരഗ്രാമാസൂത്രണം, പൊതുജനാരോഗ്യം തുടങ്ങിയ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭിക്കും. അടിയന്തരഘട്ടങ്ങളില്‍ ജില്ലയിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും പിടിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ജില്ലാ കാര്യാലയത്തിന് കഴിയും. ദുരന്ത സാഹചര്യങ്ങളില്‍ ജില്ലയില്‍ ഒട്ടാകെ തദ്ദേശസ്ഥാപനങ്ങളെ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയും.
വകുപ്പിലെ ജീവനക്കാരുടെ പ്രത്യേകത അവര്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സര്‍ക്കാരുകളില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. പ്രാദേശിക വികസനത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകാന്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അപൂര്‍വ അവസരമാണ്. നിലവിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ ഏകോപനം ഒരുതരത്തിലും ബാധിക്കുന്നതല്ല. ഏകോപനം അധികാരകേന്ദ്രീകരണമാണെന്ന ചിലരുടെ സംശയത്തിന് ഒരടിസ്ഥാനവുമില്ല. ജീവനക്കാരുടെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നതല്ല. മറിച്ച് കൂടുതല്‍ പ്രൊമോഷന്‍ സാധ്യതകളും മെച്ചപ്പെട്ട പ്രവര്‍ത്തനസാഹചര്യവും ലഭിക്കും. തദ്ദേശഭരണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസിലും പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കും. ജനസേവനത്തിനുള്ള ഒരു വിശാലവേദിയാണ് തുറക്കുന്നത്.
അഞ്ച് വകുപ്പുകള്‍ ഏകീകരിക്കുന്നത് മുമ്ബ് ഉണ്ടായിട്ടില്ലാത്തതാണ്. മറ്റൊരു സംസ്ഥാനവും ഇത്ര ധീരമായ ഒരു ഭരണപരിഷ്കാരത്തിന് തയ്യാറായിട്ടില്ല. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിച്ചത് അടുത്തിടെ നടന്ന വലിയ പരിഷ്കാരമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടു മാത്രമാണ് അഞ്ച് വകുപ്പുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞത്. അതിലൂടെ അധികാരവികേന്ദ്രീകരണ വിപ്ലവ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ്.