ഇടുക്കിയിൽ കേഴമാനിനെയും കാട്ടുപൂച്ചയെയും വേട്ടയാടിയ സംഘം കീഴടങ്ങി


ദേവികുളം റേഞ്ചിന്റെ പരിധിയിൽ ചിന്നക്കനാൽ സെക്ഷനിൽ ഏലമുടി ഭാഗത്ത് ഏലത്തോട്ടത്തിൽനിന്ന് ഒരു കേഴമാനിനെയും കാട്ടുപൂച്ചയെയും വേട്ടയാടി പിടിച്ച സംഘമാണ് കീഴടങ്ങിയത്. സൂര്യനെല്ലി ബി.എൽ. റാം സ്വദേശികളായ ചിറത്തലയ്ക്കൽ വീട്ടിൽ ജോബി ജോസഫ്, കുറ്റാടൻ വീട്ടിൽ റെജി ജോർജ്, ആലാനിക്കൽ സിനിഷ് കുര്യൻ, മുരിക്കാശ്ശേരി തെക്കെ കൈതക്കൽ വീട്ടിൽ ഡിനിൽ സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ
ഉദ്യോഗസ്ഥനായ ദേവികുളം റേഞ്ച് ഓഫീസർ പി.എസ്.സജീവിന്റെ മുന്നിൽ കീഴടങ്ങിയത്.
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നെടുംകണ്ടം കോടതിയിൽ ഹാജരാക്കി. തുടർന്ന് പ്രതികളെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ സമർപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങി. കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ജൂൺ ഒൻപതിനാണ്
കേഴമാനിനെയും കാട്ടുപൂച്ചയെയും സംഘം വേട്ടയാടിയത്. മാനിന്റെ തോലും കാട്ടുപൂച്ചയുടെ തലയും അന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. അന്നുമുതൽ പ്രതികൾ ഒളിവിലായിരു ദേവികുളം റേഞ്ച് ഓഫീസർ പി.എസ്.സജീവ്, എസ്.എഫ്.ഒ.മാരായ പി.എ.സുനി, എസ്.അഷ്റഫ്, ബിജു സെബാസ്റ്റ്യൻ, വാച്ചർമാരായ കെ.എൻ.ചന്ദ്രൻ, എസ്.കലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.