ആറ് കിലോ കഞ്ചാവുമായി യുവാകൾ പിടിയിലായി.


മേപ്പാടി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുക, വിപണനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നടത്തിവരുന്ന ‘യോദ്ധാവ്’ ആന്റി നാര്‍കോട്ടിക് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.
മേപ്പാടി എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തില്‍, വിത്തുകാട് പിച്ചം കുന്നശ്ശേരി വീട്ടില്‍ നാസികിനെ (26) ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിനിടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന പെപ്പര്‍ സ്പ്രേ എടുത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണില്‍ അടിക്കുകയും വലതു കൈത്തണ്ടയില്‍ ശക്തമായി കടിച്ച് കസ്റ്റഡിയില്‍ നിന്നും ഓടി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സംഘം ഇയാളെ മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആന്ധ്രയില്‍നിന്നാണ് ഇയാള്‍ മൊത്തമായി കഞ്ചാവ് വാങ്ങുന്നത്. ട്രെയിനിലും തുടര്‍ന്ന് ഓട്ടോറിക്ഷയിലുമായി അതിര്‍ത്തി കടത്തി കൊണ്ടുവരുകയാണ് പതിവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. ചേരമ്ബാടി അതിര്‍ത്തി കടത്തിയ ശേഷം അവിടെ നിന്ന് ബൈക്കില്‍ കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാന്‍ സുഹൃത്തായ മണി എന്നയാളുടെ കോട്ടത്തറയിലെ പാറായില്‍ വീട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ചെറിയ പാക്കറ്റുകള്‍ ആക്കി ചില്ലറ വില്പന ചെയ്യുകയാണ് ഇവരുടെ രീതി.
നാസിക്കിനെ മുമ്ബും കഞ്ചാവുമായി പിടികൂടിയതിന് അമ്ബലവയല്‍, കല്പറ്റ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ക്ക് കഞ്ചാവ് കടത്തുന്നതിനും ഒളിപ്പിച്ച് വെക്കുന്നതിനും സഹായങ്ങള്‍ ചെയ്യുന്ന കൂട്ടുകച്ചവടക്കാരനായ കോട്ടത്തറ വയല്‍ പാറായില്‍ മണിയെയും(25) പൊലീസ് അറസ്റ്റ് ചെയ്തു. എസ്.സി.പിഒമാരായ നൗഫല്‍, മുജീബ്, പ്രശാന്ത്, ഗോവിന്ദന്‍കുട്ടി, വിമല്‍ കുമാര്‍, ശ്രീജിത്ത്, മജീദ്, സി.പി.ഒമാരായ സഹീര്‍ അഹമ്മദ്, ഷാജഹാന്, ഷാലു എന്നിവര്‍ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.