തേക്കടി ഉണർന്നു : തേക്കടി തടാകത്തില്‍ ബോട്ടിംഗ് പുനരാരംഭിച്ചു


കുമളി: മഴക്കെടുതികള്‍ക്ക് ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി തടാകത്തില്‍ ബോട്ടിംഗ് പുനരാരംഭിച്ചതോടെ ടൂറിസം മേഖല വീണ്ടും ഉണരുന്നു.
രണ്ടാഴ്ചയോളമായി പൂട്ടിക്കിടന്ന ബോട്ട് യാര്‍ഡില്‍ ഇന്നലെ മുതല്‍ നിരവധി സഞ്ചാരികളെത്തി തുടങ്ങി. വിദേശികളും ഉത്തരേന്ത്യക്കാരുമടക്കം അഞ്ഞൂറോളം പേരാണ് ഇന്നലെ ബോട്ട് സര്‍വീസ് നടത്തിയത്. സാധാരണ ദിവസങ്ങളില്‍ ആയിരത്തിലേറെ പേരാണ് ബോട്ടിംഗ് നടത്താറുള്ളത്. ഒരിടവേളയ്ക്ക് ശേഷം ആന, കാട്ടുപോത്ത്, മാന്‍, വിവിധയിനം പക്ഷികള്‍ എന്നിവയെ അടുത്തുകാണാനായതായി സഞ്ചാരികള്‍ പറഞ്ഞു. ടൂറിസ്റ്റുകള്‍ കയറുന്ന ബോട്ട് കാട്ടാനകൂട്ടത്തിന് അടുത്ത് അടുപ്പിച്ച് ഓഫാക്കി നിര്‍ത്തി അവയെ നേരില്‍ കാണാനും ഫോട്ടോകള്‍ എടുക്കാനും ബോട്ട് ഡ്രൈവര്‍മാര്‍ സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു. ആഗസ്റ്റ് ഒന്നിനാണ് കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ വിനോദസഞ്ചാരങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇതോടെയാണ് ബോട്ടിംഗും നിറുത്തിയത്. തേക്കടിയിലെത്തുന്ന സഞ്ചാരികള്‍ മൂന്നാറിലും വാഗമണ്ണിലും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങുക. മഴ മാറി മാനം തെളിഞ്ഞതോടെ കുമളി ടൗണിലും കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.