101 വിഭവങ്ങളുമായി കാഞ്ചിയാർ ട്രൈബൽ എൽ പി സ്കൂളിൽ മെഗാ ഓണസദ്യ

വെള്ളിയാഴ്ച നടക്കുന്ന സദ്യ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം നിർവഹിക്കും
ഓണത്തിന്റെ സ്നേഹവും സാഹോദര്യവും പങ്കുവെച്ച് കാഞ്ചിയാർ ഗവൺമെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ 101 വിഭവങ്ങളുമായി മെഗാ ഓണസദ്യ ഒരുക്കുന്നു. ഓഗസ്റ്റ് 21 വെള്ളിയാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് വിപുലമായ സദ്യ ഒരുക്കുന്നത്. സദ്യയുടെ ഉദ്ഘാടനം ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിക്കും.
സ്കൂൾ അധ്യാപകരുടെയും പി.ടി.എയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും കുട്ടികൾക്ക് മറക്കാനാവാത്ത ഓണക്കാല അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 101 വിഭവങ്ങളുള്ള മെഗാ സദ്യ ഒരുക്കുന്നതെന്നും
കേരളത്തിന്റെ തനത് ഭക്ഷണസംസ്കാരത്തിന്റെ വൈവിധ്യം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ഓണം മുന്നോട്ടുവയ്ക്കുന്ന സ്നേഹം, സാഹോദര്യം, പങ്കുവെക്കൽ, ഒരുമ എന്നീ സന്ദേശങ്ങൾ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്നും പ്രധാനാധ്യാപിക ലിൻസി ജോർജ് പറഞ്ഞു
തോരൻ, അവിയൽ, എരിശ്ശേരി, ഓലൻ, കാളൻ, പുളിശ്ശേരി, സാമ്പാർ, പരിപ്പ്, രസം, പച്ചടി, കിച്ചടി, വിവിധതരം അച്ചാറുകൾ,തോരനുകൾ, മെഴുക്കുവരട്ടി,പപ്പടം, ഉപ്പേരി, ശർക്കരവരട്ടി, പഴം, വിവിധതരം പായസങ്ങൾ തുടങ്ങി 101 വിഭവങ്ങളാണ് സദ്യയിൽ ഒരുക്കുന്നത്. നാടൻ വിഭവങ്ങൾക്കും പരമ്പരാഗത സദ്യ വിഭവങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകും.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് സദ്യയുടെ ഒരുക്കങ്ങളിൽ പങ്കാളികളാകും. ഓരോ വിഭവത്തിന്റെയും തയ്യാറാക്കലിലും വിളമ്പലിലും കൂട്ടായ പ്രവർത്തനം ഉറപ്പാക്കും. ഇതിലൂടെ കുട്ടികൾക്ക് ഓണാഘോഷത്തിന്റെ ഭാഗമായി കൂട്ടായ്മയുടെയും സഹകരണത്തിന്റെയും പങ്കുവെക്കലിന്റെയും വലിയൊരു അനുഭവം ലഭിക്കും.
ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം, ഓണപ്പാട്ട്, വിവിധ കലാപരിപാടികൾ, ഓണക്കളികൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും പരിപാടികൾക്ക് പ്രാധാന്യം നൽകും.
സ്കൂൾ പ്രധാനാധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് 12ന് നടക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുക്കും.









































































































































