രക്ഷയില്ലാതെ വെളിച്ചെണ്ണ, കൊപ്രയ്ക്ക് വില കൂടി, മത്സരിച്ച് ഏലയ്ക്ക സംഭരണം

ഏഷ്യൻ റബർ വിപണികളിൽ വിൽപ്പനക്കാർ പിടിമുറുക്കുന്നു, രാജ്യാന്തര അവധി വ്യാപാര കേന്ദ്രങ്ങളിൽ നിന്നും ഒരു വിഭാഗം നിക്ഷേപകർ കഴിഞ്ഞ ദിവസം പിൻവലിഞ്ഞിരുന്നു. ബാങ്കോക്കിൽ റബർ വില 300 രൂപയിലേയ്ക്ക് താഴ്ന്നത് ഇതര ഉൽപാദന രാജ്യങ്ങളിലും ഷീറ്റ് വിലയെ ബാധിച്ചു. ഇന്ത്യൻ മാർക്കറ്റിൽ നാലാം ഗ്രേഡ് റബർ വില ക്വിന്റലിന് 500 രൂപ ഇടിഞ്ഞ് 27,300 രൂപയായി, അഞ്ചാം ഗ്രേഡ് 27,000 രൂപയായും താഴ്ന്നു. കാലവർഷത്തിന്റെ വരവോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റബർ വെട്ട് ടാപ്പിങ് പുനരാരംഭിച്ചതിനാൽ അടുത്ത വാരത്തോടെ പുതിയ ഷീറ്റ് വിൽപ്പനയ്ക്ക് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് വിപണി വൃത്തങ്ങൾ.
കാങ്കയത്തെ മില്ലുകാർ വില ഉയർത്തി കൊപ്ര ശേഖരിച്ചെങ്കിലും വ്യാപാര രംഗത്തെ മാന്ദ്യം മൂലം വെളിച്ചെണ്ണ വില വർധിപ്പിക്കാൻ അവർ തയ്യാറായില്ല. കരുതൽ ശേഖരത്തിലുള്ള എണ്ണ വിറ്റുമാറാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം വ്യവസായികൾ. അവിടെ കൊപ്ര 12,000 രൂപയായി ഉയർന്നു. കേരളത്തിലെ പ്രമുഖ വിപണികളിൽ നാളികേരോൽപ്പന്നങ്ങൾ സ്റ്റെഡി നിലവാരത്തിൽ നീങ്ങി. കൊച്ചിയിൽ കൊപ്ര ക്വിൻറ്റലിന് 12,900 രൂപയിലും വെളിച്ചെണ്ണ 22,200 രൂപയിലുമാണ്.
ഏലയ്ക്ക ലേലത്തിൽ വാങ്ങൽ താൽപര്യം ശക്തമായി. വണ്ടൻമേഡ് നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2839 രൂപയായും മികച്ചയിനങ്ങൾ 3674 രൂപയായും ഉയർന്നു. ആഭ്യന്തര വിദേശ ഇടപാടുകാർ ചരക്ക് സംഭരണത്തിന് മത്സരിച്ചു. മൊത്തം 63,862 കിലോഗ്രാം ഏലക്ക ലേലത്തിന് വന്നതിൽ 63,519 കിലോയും വിറ്റിഞ്ഞു.







































































































