തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളേജുകൾ; ആരോഗ്യമേഖലയിൽ വമ്പൻ പ്രഖ്യാപനം

സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കും. തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയം ഭരണ പദവി നൽകും. കാസർക്കോട്, ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പകർച്ചവ്യാധികൾ തടയാൻ പദ്ധതികൾ ശക്തിപ്പെടുത്തും. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിൽ ഒരിക്കൽ ആരോഗ്യ പരിശോധന നടത്താനായി സാമ്പത്തിക സഹായത്തിന് പുതിയ പദ്ധതി നടപ്പാക്കുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു.
ക്യാൻസർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പദ്ധതി രൂപീകരിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തും. ഇൻസുലിൻ പമ്പ് തദ്ദേശീയമായി നിർമ്മിക്കാൻ സഹായം നൽകുംയ. മിഠായി പദ്ധതിക്ക് കാലോചിതമായ പരിഷ്കാരം വരുത്തും. ക്യാംപസുകളെ ഗേൾസ് ഫ്രണ്ട്ലി ആക്കും. എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിൻ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.
കാരുണ്യ പ്രവർത്തനങ്ങൾക്ക് വൺ കേരള കരുതൽ മിഷൻ സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പാവപ്പെട്ട കുട്ടികളുടെ ചികിത്സയാണ് കരുതൽ മിഷൻ ലക്ഷ്യം വെയ്ക്കുന്നത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പിക്കുമെന്നും വി ഡി സതീശൻ. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപനം.







































































































