പിഴയ്ക്ക് കിഴിവ് ഓഫർ; ആർടി ഓഫീസിലെത്തിയത് കോടികൾ, എറണാകുളം എൻഫോഴ്‌സ്‌മെന്‍റ് ആർടി ഓഫീസിൽ മാത്രം തീർപ്പാക്കിയത് 51,000 കേസുകൾ

ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പകുതി പിഴ അടച്ച് കേസ് അവസാനിപ്പിക്കാനുള്ള അവസരം നൽകിയതോടെ എറണാകുളം എൻഫോഴ്‌സ്‌മെന്‍റ് ആർടി ഓഫീസിൽ മാത്രം പിരിഞ്ഞ് കിട്ടിയത് രണ്ടര കോടി രൂപ. ചെറുതും വലുതുമായ 51,000 കേസുകളാണ് വാഹന ഉടമകൾ പിഴ അടച്ച് തീർപ്പാക്കിയത്. 2024 ഡിസംബർ 31ന് മുൻപ് പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവർ പ്രഖ്യാപിച്ച ഓഫർ പ്രയോജനപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം അവസാനം നാല് ദിവസം പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിരുന്നു. വർഷങ്ങളായി കെട്ടിക്കിടന്ന കേസുകളാണ് ഇതിൽ കൂടുതലും.
പിഴ ചുമത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞതിനാൽ ചില കേസുകൾ കോടതിയിലേക്കും കൈമാറിയിരുന്നു. ഇവ പ്രത്യേക നടപടിക്രമങ്ങളിലൂടെ തിരിച്ചെത്തിച്ചാണ് പകുതി പിഴ അടച്ച് തീർപ്പാക്കാൻ അവസരം ഒരുക്കിയത്. വാഹനം വിറ്റിട്ടും ഉടമസ്ഥാവകാശം മാറ്റാതിരുന്നവർക്കും തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്ക് പിഴ അടയ്ക്കേണ്ടി വന്നതായും അധികൃതർ ചൂണ്ടിക്കാണിച്ചു.
















































































































